16 വർഷത്തിനുശേഷം ജനസംഖ്യാ കണക്കെടുപ്പ്; 2027 മാർച്ചിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്

news image
Jun 4, 2025, 3:27 pm GMT+0000 payyolionline.in

ന്യൂഡൽഹി: 16 വർഷത്തെ ഇടവേളക്കു ശേഷം 2027ൽ രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടത്തുമെന്ന് റിപ്പോർട്ട്. 2011നു ശേഷം ആദ്യമായി നടക്കുന്ന സെൻസസിൽ ജാതി ഉൾപ്പെടെയുള്ള സമൂഹ്യ-സാമ്പത്തിക വിവരങ്ങൾ ശേഖരിക്കും. മഞ്ഞുവീഴ്ചയുള്ള ലഡാക്ക്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളിൽ 2026 ഒക്ടോബറിൽ കണക്കെടുപ്പുകൾ ആരംഭിക്കുമെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

അടുത്ത സെൻസസ് റിപ്പോർട്ടിൽ ജാതി വിവരങ്ങൾ ഉൾപ്പെടുത്തുമെന്ന് നേരത്തെ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ജാതി, ഉപജാതി തിരിച്ച് ഓരോന്നിലും എത്ര ആളുകൾ ഉൾക്കൊള്ളുന്നുവെന്ന വിവരം ശേഖരിക്കും. ബിഹാറിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ജാതി സെൻസസ് നടത്തിയതോടെയാണ് ഇക്കാര്യം ദേശീയ ശ്രദ്ധയാകർഷിച്ചത്.

അതേസമയം രാജ്യത്ത് ഓരോ പത്ത് വർഷത്തിലും നടക്കുന്ന കാനേഷുമാരി, ഒടുവിൽ 2011ലാണ് നടത്തിയത്. 2021ൽ നടക്കേണ്ടിയിരുന്ന കണക്കെടുപ്പ് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഉപേക്ഷിച്ചിരുന്നു. 2027 ആകുമ്പോഴേക്ക് 16 വർഷത്തെ ഇടവേളയാകും. ഫലപ്രദമായ നയരൂപവത്കരണത്തിന് സെൻസസ് നടത്തണമെന്ന പ്രതിപക്ഷ ആവശ്യം ശക്തമാകുന്നതിനിടെയാണ് രണ്ട് ഘട്ടമായി കണക്കെടുപ്പ് നടത്താൻ ആലോചിക്കുന്നത്. കൃത്യമായ ജനസംഖ്യ, സാമൂഹ്യ-സാമ്പത്തിക വിവരങ്ങൾ ലഭ്യമാകേണ്ടത് രാജ്യപുരോഗതിക്ക് അനിവാര്യമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe