അരൂർ: അരൂർ, തുറവൂർ മേഖലയിലെ റേഷൻ കടകളിൽ വിതരണത്തിന് എത്തിച്ച അരിയിൽ പുഴുക്കൾ. എഴുപുന്നയിലെ റേഷൻ കടയിൽ പൊട്ടിച്ച രണ്ട് ചാക്ക് അരിയിലാണ് പുഴുക്കളെ കണ്ടത്. റേഷൻ വാങ്ങാൻ എത്തിയവർ പുഴുക്കളെ കണ്ടതിനെ തുടർന്ന് അരി വാങ്ങാതെ മടങ്ങി. മുൻഗണന വിഭാഗങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട അരിയിലാണ് പുഴുവും മാലിന്യങ്ങളും ഉള്ളത്. ഡിസംബർ അവസാന ആഴ്ച തുറവൂരിലെ ഗോഡൗണിൽനിന്ന് എത്തിച്ച അരിയാണിത്.
എഴുപുന്നയിലെ റേഷൻ കടയെ സംബന്ധിച്ച് മാത്രമാണ് പരാതികൾ പുറത്ത് വന്നത്. കടക്കാരന്റെ ഫോൺ സ്വിച്ച് ഓഫാണെന്ന് താലൂക്ക് സപ്ലൈ ഓഫിസർ സുരേഷ് പറഞ്ഞു . എഫ്.സി.ഐ ഗോഡൗണിൽനിന്ന് വിതരണം ചെയ്ത അരിയെക്കുറിച്ച് ആക്ഷേപം ഉണ്ടായിട്ടില്ല. പരാതിക്കിടയാക്കിയ സംഭവം എന്താണെന്ന് അന്വേഷിക്കാൻ റേഷൻ കട തുറക്കുന്ന സമയത്ത് പരിശോധന നടത്താൻ റേഷനിങ് ഇൻസ്പെക്ടർമാരെ ചുമുതലപ്പെടുത്തിയിട്ടുണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫിസർ പറഞ്ഞു.
