സ്വര്‍ണ പണയത്തില്‍ സാധാരണക്കാരുടെ ആശങ്ക പരിഹരിച്ച് റിസര്‍വ് ബാങ്ക്. നേരത്തെ പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തില്‍ നിന്നും ഇളവുകളാണ് ആര്‍ബിഐ ഗവര്‍ണര്‍ പ്രഖ്യാപിച്ചത്. 2.50 ലക്ഷം രൂപ വരെയുള്ള ചെറുകിട വായ്പകാര്‍ക്ക് ഇനി മുതല്‍ സ്വര്‍ണത്തിന്റെ വിപണി വിലയുടെ 85 ശതമാനം വരെ വായ്പ ലഭിക്കും. ഇതോടെ വായ്പക്കാര്‍ക്ക് കൂടുതല്‍ തുക കയ്യിലെത്തും.
* ലോണ്‍ ടു വാല്യു 75 ശതമാനത്തില്‍ നിന്നാണ് 85 ശതമാനമാക്കി ഉയര്‍ത്തിയത്. 2.5 മുതൽ 5 ലക്ഷം വരെയുള്ള വായ്പകൾക്ക് 80ശതമാനവും അഞ്ച് ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് 75ശതമാനവുമാണ് ലോണ്‍ ടു വാല്യു. തിരിച്ചടവ്, ബുള്ളറ്റ് പെയ്മെന്റ് രീതിയിലാണെങ്കില്‍, കാലാവധിയില്‍ തിരിച്ചടയ്ക്കേണ്ട മുഴുവന്‍ തുകയും അടിസ്ഥാനമാക്കിയാണ് മൂല്യം കണക്കാക്കുക. പലിശയും മുതലും ഒരുമിച്ച് അടയ്ക്കുന്ന ബുള്ളറ്റ് തിരിച്ചടവുള്ള വായ്പകൾ 12 മാസത്തിനുള്ളിൽ തിരിച്ചടയ്ക്കണം.
* 2.50 ലക്ഷം രൂപ വരെയുള്ള വായ്പകളാണെങ്കില്‍ ഇടപാടുകാരന്റെ തിരിച്ചടവ് ശേഷി പരിശോധിക്കുന്ന ക്രെഡിറ്റ് അപ്രൈസല്‍ ഉണ്ടാകില്ല. വായ്പ നല്‍കുന്നതിന് മുന്‍പ് ഇടപാടുകാരന്റെ ക്രെഡിറ്റ് ഹിസ്റ്ററി വിലയിരുത്താനാണ് ക്രെഡിറ്റ് അപ്രൈസൽ. വരുമാന സ്ഥിരത, ക്രെഡിറ്റ് സ്കോർ അടക്കമുള്ള കാര്യങ്ങളാണ് ബാങ്കുകള്‍ ഈ ഘട്ടത്തില്‍ പരിശോധിക്കുക. ക്രെഡിറ്റ് സ്കോർ മോശമായതിനാൽ വായ്പ ലഭിക്കാതെ പോകുന്നവർക്ക് ഇത് വലിയ ആശ്വാസമാകും.
* സ്വര്‍ണം പണയം വെയ്ക്കാന്‍ ഇന്‍വോയിസ് ആവശ്യമെന്ന കരടിലെ നിര്‍ദ്ദേശം ഒഴിവാക്കി. ഇൻവോയ്സ് നല്കാന് സാധിച്ചില്ലെങ്കില്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകുമെന്നും ആര്‍ബിഐ വ്യക്തമാക്കി.
* വായ്പ തുക എന്തിന് ഉപയോഗിക്കുന്നു എന്ന നിരീക്ഷിണം മുൻഗണനാ വായ്പകളില്‍ മാത്രമായി പരിമിതപ്പെടുത്തും. ഏതെങ്കിലും വ്യക്തി പരിധി കടന്ന് സ്ഥിരമായി സ്വര്‍ണ വായ്പ എടുക്കുന്നുണ്ടെങ്കില്‍ കള്ളപ്പണ ഇടപാടില്ലെന്ന് ഉറപ്പാക്കാന്‍ നിരീക്ഷണം നടത്തും.
* പരമാവധി പണയം വെയ്ക്കുന്ന സ്വര്‍ണത്തിന്റെ പരിധി ഒരു കിലോ ഗ്രാം ആണ്. സ്വര്‍ണനാണയമാണെങ്കില്‍ 50 ഗ്രാം ഈടായി വായ്പയെടുക്കാം. വെള്ളി ആഭരണങ്ങള്‍ ആണെങ്കില്‍ 10 കിലോയും വെള്ളി നാണയങ്ങള്‍ 500 ഗ്രാം വരെയും പണയം വെയ്ക്കാം.
* തിരിച്ചടവിന് ശേഷം എളുപ്പത്തില്‍ പണയ വസ്തു തിരികെ ലഭിക്കും. വായ്പ അവസാനിപ്പിക്കുന്ന ദിവസമോ ഏഴു പ്രവര്‍ത്തി ദിവസത്തിനുള്ളിലോ പണയ വസ്തു തിരികെ നല്‍കണം. വൈകിയാല്‍ ഓരോ ദിവസത്തിനും ബാങ്ക് 5,000 രൂപ വീതം ഇടപാടുകാരന് പിഴ നല്‍കണം.
* പണയം വച്ച സ്വർണം ഓഡിറ്റ് സമയത്തോ റിട്ടേൺ സമയത്തോ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ഇടപാടുകാരന് ധനകാര്യ സ്ഥാപനം പൂർണ നഷ്ടപരിഹാരം നൽകണം.
* സ്വർണം ലേലം ചെയ്യുന്നതിന് മുന്‍പ് കൃത്യമായ അറിയിപ്പ് നൽകണം. പണയത്തില്‍ ബാങ്ക് തീരുമാനിക്കുന്ന കരുതൽ വില വിപണി മൂല്യത്തിന്റെ 90 ശതമാനമെങ്കിലുമാകണം. ലേലത്തിൽ നിന്നുള്ളം റിക്കവറിക്ക് ശേഷം മിച്ചം വരുന്ന തുക ഏഴു പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഇടപാടുകാരന് തിരികെ നൽകണം. വായ്പാ നിബന്ധനകളും മൂല്യനിർണയ വിശദാംശങ്ങളും പ്രാദേശിക ഭാഷയിൽ പ്രസിദ്ധീകരിക്കണം.
ഈ നിര്‍ദ്ദേശങ്ങള്‍ 2026 ഏപ്രില്‍ ഒന്നിനുള്ളില്‍ നടപ്പിലാക്കാനാണ് ആര്‍ബിഐ ബാങ്കുകള്‍ക്ക് നല്കിയ നിര്‍ദ്ദേശം.