സ്വകാര്യ വാഹനത്തിൽ ബീക്കൺ ലൈറ്റ്, സർവീസിൽ കയറാൻ വ്യാജ സർട്ടിഫിക്കറ്റ്; ഐഎഎസ് ഓഫീസർക്ക് സ്ഥലം മാറ്റം 

news image
Jul 11, 2024, 4:01 am GMT+0000 payyolionline.in

മഹാരാഷ്ട്ര: വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചു സഞ്ചരിച്ചതിനു പ്രൊബേഷനിലുള്ള പൂണെയിലെ ഐഎഎസ് ഓഫീസർ ഡോ. പൂജ ഖേഡ്കറിനു സ്ഥലം മാറ്റം. വാഷിം ജില്ലയിലെ സൂപ്പർ ന്യൂമററി അസിസ്റ്റന്റ് കലക്ടറായാണു സ്ഥലം മാറ്റം. തന്റെ സ്വകാര്യ വാഹനത്തിലാണു പൂജ ചുവപ്പും നീലയും നിറത്തിലുള്ള ബീക്കൺ ലൈറ്റ് ഘടിപ്പിക്കുകയും ‘മഹാരാഷ്ട്ര സർക്കാർ’ എന്ന സ്റ്റിക്കർ ഒട്ടിക്കുകയും ചെയ്തത്. ഗസറ്റഡ് പദവിയിൽ നിയമിതയാകും വരെ ഇത്തരം പ്രവർത്തികൾ അനുവദനീയമല്ല. അതേസമയം വ്യാജ രേഖകൾ സൃഷ്ടിച്ചെന്ന ആരോപണവും ഇവർക്കെതിരെ ഉയരുന്നുണ്ട്.

പൂജയുടെ പ്രവൃത്തികൾ ചൂണ്ടിക്കാട്ടി പുണെ കലക്ടർ ഡോ.സുഹാസ് ദിവാസെ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിനെത്തുടർന്നാണു നടപടി. വിഐപി നമ്പർ പ്ലേറ്റുള്ള ഔദ്യോഗിക വാഹനം ആവശ്യപ്പെട്ടതായും കൂടുതൽ സഹായികളെ ആവശ്യപ്പെട്ടതായും പൂജയ്‍ക്കെതിരെ ആരോപണമുണ്ട്. കൂടാതെ അഡീഷണൽ കലക്ടർ അജയ് മോർ അവധിയിലായിരുന്നപ്പോൾ സ്വന്തം പേരെഴുതിയ ബോർഡ് സ്ഥാപിച്ചെന്നും സ്വന്തമായി ലെറ്റർ ഹെഡും സീലും ആവശ്യപ്പെട്ടെന്നും ഇവർക്കെതിരെ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

സർവീസിൽ പ്രവേശിക്കാന്‍ വ്യാജ ജാതി സർട്ടിഫിക്കറ്റ് സമർപ്പിച്ചെന്ന ആരോപണം മുൻപു തന്നെ ഇവർക്കെതിരെ വന്നിരുന്നു. കാഴ്ചപരിമിതിയുണ്ടെന്ന് അവകാശപ്പെട്ടാണ് പൂജ പരീക്ഷ എഴുതിയതെന്നും മെഡിക്കല്‍ പരിശോധനയ്ക്കായി വിളിച്ചെങ്കിലും ഇവര്‍ പല കാരണങ്ങള്‍ പറഞ്ഞ് ഹാജരായില്ലെന്നും റിപ്പോര്‍ട്ടുണ്ട്. യുപിഎസ്‌സി പരീക്ഷയിൽ 841–ാം റാങ്കായിരുന്നു പൂജയ്ക്കു ലഭിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe