പയ്യോളി ∙ സ്വകാര്യ ബസുകളുടെ ഇന്നത്തെ സൂചനാ പണിമുടക്ക് ആരംഭിച്ചു. രാവിലെ മുതൽ തന്നെ പലയിടത്തും യാത്രക്കാർ വലിയ അളവിൽ വലയുന്ന കാഴ്ചയായിരുന്നു.
ബസ് സർവീസുകൾ നിലച്ച സാഹചര്യത്തിൽ പയ്യോളി ബസ് സ്റ്റാൻഡിൽ ഓട്ടോറിക്ഷാ സർവീസുകൾ ലഭ്യമായിരുന്നു. രാവിലെ മുതൽതന്നെ ഓട്ടോകൾ നിരവധിയായി സ്റ്റാന്റിലെത്തുകയും യാത്രക്കാരെ സമീപപ്രദേശങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു. ഇത് ചെറിയ യാത്രകൾക്കായി എത്തിയ യാത്രക്കാർക്ക് ആശ്വാസമായി.
കഴിഞ്ഞ ദിവസം ഗതാഗത കമ്മിഷണറുമായി ബസുടമകൾ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. 22 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നും നേതാക്കൾ അറിയിച്ചിട്ടുണ്ട്. ദീർഘകാലമായി സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പിന്റെയും ദീർഘദൂര ബസുകളുടെയും പെർമിറ്റുകൾ അതേപടി പുതുക്കി നൽകുക, വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് കാലോചിതമായി വർധിപ്പിക്കുക, ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ഇ- ചെല്ലാൻ വഴിയുള്ള അന്യായമായ പിഴ ചുമത്തൽ അവസാനിപ്പിക്കുക, ബസുകളിൽ മാത്രം ജിപിഎസ് സ്പീഡ് ഗവർണർ ക്യാമറകൾ തുടങ്ങിയ വിലകൂടിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ അടിച്ചേൽപ്പിക്കുന്ന ഗതാഗത വകുപ്പിന്റെ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.