തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് ഏകദേശം 17,313 മെട്രിക് ടൺ അരി വിതരണം ചെയ്യുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പ്രീ-പ്രൈമറിയിൽ നിന്നും എട്ടാം ക്ലാസ് വരെയും സർക്കാർ, സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ പഠിക്കുന്ന 26 ലക്ഷം കുട്ടികൾക്ക് ഓരോരുത്തർക്കും നാലു കിലോ വീതം അരി വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പി.എം. പോഷൺ പദ്ധതി, ഒരു കേന്ദ്രാവിഷ്കൃതമായ പദ്ധതി ആണെങ്കിലും കേരളത്തിൽ നിലവിൽ വളരെ പ്രതീക്ഷയോടെയും ഊർജത്തോടെയുമാണ് നടപ്പിലാക്കുന്നത്. വിദ്യാർഥികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ള കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെ ഓരോ വർഷവും ഇതിന് വിഹിതം അനുവദിക്കപ്പെടുന്നു.
2016-ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ഉച്ചഭക്ഷണ പദ്ധതി എത്രത്തോളം മെച്ചപ്പെട്ടിരിക്കുന്നു എന്നത് ഇന്നത്തെ കേരളം മുഴുവൻ കാണുന്ന വിജയം തന്നെയാണ്. അച്ചാറോ രസമോ മാത്രം ഉച്ചഭക്ഷണത്തോടൊപ്പം നൽകുന്നതിന്റെ കാലം കടന്നുപോയി. പയർവർഗങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തി പോഷകമൂല്യം ഉറപ്പാക്കിയ ഉച്ചഭക്ഷണ മെനുവാണ് ഇന്ന് കുട്ടികൾക്ക് ലഭിക്കുന്നത്.
ഉച്ചഭക്ഷണത്തിൻറെ ഗുണമേന്മ ഉറപ്പാക്കുന്നതിനായി എൻ.എ.ബി.എൽ അംഗീകൃത ലാബുകളിൽ പരിശോധന സംവിധാനം നടപ്പാക്കിയിരിക്കുന്നു. 2200 സ്കൂളുകളിൽ പ്രഭാതഭക്ഷണവും നടപ്പിലാക്കിയിട്ടുണ്ട്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി വിശേഷമായ നേട്ടങ്ങൾ നടത്തിഎടുക്കാൻ കേരളത്തിനായി.
9666 സ്‌കൂളുകളിൽ അടുക്കള തോട്ടങ്ങൾ ഒരുക്കി. പാചകത്തിനായി ഗ്യാസ് കണക്ഷനുകൾ ഉൾപ്പെടുത്തിയതോടെ കൂടുതൽ ശുചിത്വമുള്ള പാചകശാലകൾ ഉറപ്പാക്കി. ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് പരിശീലനവും, ഓണറേറിയം വർധനയും, അവധിക്കാലത്തിൽ പ്രതിമാസ ധനസഹായവും ലഭ്യമാക്കുന്നു.
പദ്ധതിയുടെ സാമൂഹ്യ ഓഡിറ്റ് ആരംഭിച്ചു
സംസ്ഥാനതലത്തിൽ ആദ്യമായി പാചകതൊഴിലാളികളുടെ പാചക മത്സരം നടത്തി. പുതിയ മെനു പരിഷ്കരണത്തിന് അടിസ്ഥാനം വെക്കുന്ന പഠന സമിതിയും രൂപീകരിച്ചു. ഇതെല്ലാം ചേർന്ന്, കേരളത്തിലെ സ്‌കൂൾ കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചക്ക് സഹായകമായതിനൊപ്പം, പോഷകഭക്ഷണത്തിന്‍റെ സാധ്യതകൾ സമൂഹം മുഴുവൻ ചർച്ച ചെയ്യേണ്ടതാണ് എന്ന സന്ദേശവുമാണ് നാം നൽകുന്നത്.
ഉച്ചഭക്ഷണ പദ്ധതി കേരളത്തിൽ പുതുമയുടെ വഴിയിലൂടെയാണ് നടത്തപ്പെടുന്നത്. വിദ്യാർഥികളുടെ ആരോഗ്യം ഒരു നാടിന്റെ ഭാവിയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ഈ പദ്ധതി ബാലസൗഹൃദവും ആരോഗ്യപരവുമായ ഒന്നാണെന്നു മനസിലാക്കി അതിന്റെ കരുത്ത് വർദ്ധിപ്പിക്കുകയാണ് സർക്കാരിൻറെ ലക്ഷ്യം.
ഈ മഹത്തായ പദ്ധതി വിജയകരമായി നടപ്പിലാക്കുന്ന അധ്യാപകർക്കും പാചക തൊഴിലാളികൾക്കും സ്‌കൂൾ ഭരണസമിതികൾക്കും മാതാപിതാക്കൾക്കും എല്ലാ ഉദ്യോഗസ്ഥർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.