തിരുവനന്തപുരം:വിദ്യാർത്ഥികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയാൻ സ്കൂളുകളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. വീട്ടിൽ നിന്നും ബന്ധുക്കളിൽനിന്നും ദുരനുഭവങ്ങൾ നേരിടുന്ന സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നൽകാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കർമ്മപദ്ധതിക്ക് രൂപം നൽകുകയാണ്. ഇതിന്റെ ഭാഗമായി, സ്കൂളുകളുടെയും വിദ്യാർത്ഥി സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ സർവേ നടത്തും.
കുട്ടികൾക്ക് സുരക്ഷിതമായി പരാതികൾ അറിയിക്കാൻ എല്ലാ സ്കൂളുകളിലും ‘ഹെൽപ് ബോക്സ്’ സ്ഥാപിക്കും. പ്രധാന അധ്യാപകർക്കായിരിക്കും ഇതിന്റെ ചുമതല. ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ ബോക്സ് തുറന്ന് റിപ്പോർട്ടുകൾ വിലയിരുത്തി വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറണം. ഈ പദ്ധതിയുടെ വിശദാംശങ്ങൾ ഉടൻതന്നെ പുറത്തിറക്കും. ആലപ്പുഴയില്‍ നാലാംക്ലാസുകാരി നേരിട്ടത് ക്രൂര മര്‍ദനമാണ്. പിതാവിൽ നിന്നും രണ്ടാനമ്മയിൽ നിന്നും ദുരനുഭവം നേരിട്ട നാലാം ക്ലാസ്സുകാരിയെ ആലപ്പുഴ ചാരുംമൂടിലെത്തി നേരിൽക്കണ്ട് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കും. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി അറിയിച്ചു.