കൽപറ്റ: സൈബര്‍ തട്ടിപ്പിനെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപറേഷന് സൈ ഹണ്ടിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷന് പരിധികളിലും പരിശോധന നടത്തി. സംശയാസ്പദമായി ഇടപാടുകള്‍ നടന്ന 57 അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ ശേഖരിച്ച് അവരുടെ വീടുകളിൽ റെയ്ഡ് നടത്തി. 27 പേരെ കസ്റ്റഡിയിലെടുത്തു നോട്ടീസ് നൽകി. ഇതുമായി ബന്ധപ്പെട്ട് 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
തട്ടിപ്പില്‍ നേരിട്ട് പങ്കാളികളായവരും, കമീഷന് വാങ്ങി സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യാന്‍ നല്കിയവരും ഇതില്‍ ഉള്‍പ്പെടും. തട്ടിപ്പ് പണം ചെക്ക് വഴി പിന്‍വലിച്ചവരെയും എ.ടി.എം വഴി പിന്‍വലിച്ചവരെയും അക്കൗണ്ടുകള്‍ വാടകക്ക് കൊടുത്തവരെയും വില്പന നടത്തിയവരെയും കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
എന്താണ് മ്യൂൾ അക്കൗണ്ട്…
സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ നേടിയെടുത്ത പണം കൈമാറ്റം ചെയ്യുന്നതിനും ക്രിപ്റ്റോ കറന്‍സികളിലേക്ക് മാറ്റുന്നതിനുമായി ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകളെയാണ് മ്യൂള്‍ അക്കൗണ്ടുകള്‍ എന്ന് പറയുന്നത്. സമൂഹ മാധ്യമങ്ങളില്‍ പാര്‍ട്ട് ടൈം അല്ലെങ്കില്‍ ഓണ്‍ലൈന്‍ ജോലികള്‍ തിരയുന്ന വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ സൈബര്‍ തട്ടിപ്പുസംഘങ്ങളുടെ വലയില്‍ അകപ്പെടുന്നത് വ്യാപകമാണ്.
സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗ്ള്‍ പേ അക്കൗണ്ടുമുള്ളവര്‍ക്ക് തട്ടിപ്പ് സംഘം ജോലി നല്കുന്നു. അവരുടെ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് എത്തുന്ന പണം ഒരു ലക്ഷം രൂപ കടക്കുമ്പോള്‍ കമീഷന് എടുത്തശേഷം ബാക്കി തുക തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്ന അക്കൗണ്ടില്‍ അയച്ചു നല്‍കുകയെന്നതാണ് ജോലി. സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ 1930 എന്ന നമ്പറിലോ സൈബര്‍ പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെടുക.
