തൃശൂർ: കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് ആശംസകൾ നേർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഹൈക്കമാൻഡ് എടുത്ത തീരുമാനത്തെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നതായും സതീശന് യു.ഡി.എഫ് പ്രവർത്തകരുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച പുലർച്ചെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ മന്ത്രിസഭയിൽ ആരൊക്കെ അംഗങ്ങളാകണം എന്നത് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്ന് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തെ ഇടതുമുന്നണി ഭരണത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കുന്നതാണ് ഈ ജനവിധിയെന്നും വരാനിരിക്കുന്ന സർക്കാരിന് ജനങ്ങളുടെ ശക്തമായ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന ചെന്നിത്തല, ഹൈക്കമാൻഡ് പ്രഖ്യാപനത്തിന് ശേഷം താൽക്കാലികമായി പുലർത്തിയിരുന്ന മൗനം വെടിഞ്ഞാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച ഉച്ചയോടെയാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി നടത്തിയത്. മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കൾ ഡൽഹിയിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് തീരുമാനമുണ്ടായത്. പ്രഖ്യാപനത്തിന് മുന്നോടിയായി രാഹുൽ ഗാന്ധി ചെന്നിത്തലയെയും സതീശനെയും ഫോണിൽ വിളിച്ച് വിവരമറിയിച്ചിരുന്നു. എ.ഐ.സി.സി തീരുമാനത്തെ സ്വാഗതം ചെയ്ത കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ പുതിയ സർക്കാരിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.
