ഈ വർഷത്തെ സംസ്ഥാന സ്കൂൾ പ്രവേശനോത്സവം നാളെ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9.30 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി. ജില്ലാ തല പ്രവേശനോൽസവം മന്ത്രിമാർ ഉദ്ഘാടനം ചെയ്യും. അക്കാദമിക് മാസ്റ്റർ പ്ലാൻ ജൂൺ 10 നകം പുറത്തിറക്കും. സമഗ്ര ഗുണമേൻമ പദ്ധതി നടപ്പാക്കും. സമഗ്ര ഗുണമേൻമ വർഷമായി ആചരിക്കും എന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യ ബോധ്യം വളർത്തുന്ന 10 വിഷയങ്ങൾ ആദ്യം രണ്ടാഴ്ച പഠിപ്പിക്കും. ലഹരി തടയുന്നത് ഉൾപെടെയുള്ള വിഷയങ്ങൾ പഠന വിഷയമാക്കും. ഹയർ സെക്കൻഡറി പാഠ്യ പദ്ധതി പരിഷ്കരണം ഈ വർഷം പൂർത്തിയാക്കും. ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി നൽകും. കാലവസ്ഥ അനുകൂലമായതു കൊണ്ടാണ് പ്രവേശനോത്സവം നടത്തുന്നത്. അഞ്ചാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള പരീക്ഷയുടെ മൂല്യ നിർണയം കൂടുതൽ കർശനമാക്കും. വാർഷിക പരീക്ഷക്ക് മിനിമം മാർക്ക് വാങ്ങാത്തവർക്ക് വീണ്ടും പരീക്ഷ നടത്തും. ഈ വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ പ്രത്യേകതകൾ ഏറെയാണ്. കാരണം പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമാകുകയാണ്. കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്. എസ്.എസിലെ വിദ്യാർത്ഥിനിയായ ഭദ്ര ഹരി എഴുതിയ ഗാനമാണ് 2025 – 26 അധ്യയനവർഷം പ്രവേശനോത്സവഗാനമായി തെരെഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ അൽഫോൺസ് ജോസഫാണ് ഈ ഗാനം ചിട്ടപ്പെടുത്തിയതും ആലപിച്ചതും. അനു തോമസ്, അലീന മേരി ഷിബു, ജെറിൻ ജോർജ്ജ് എന്നിവരും ഗാനാലാപനത്തിന്റെ ഭാഗമായി. ഭദ്ര ഹരിയെ പ്രവേശനോത്സവ ദിവസത്തിൽ വിശിഷ്ട അതിഥിയായി കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.