സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയിൽ പിടിച്ചെടുത്ത എയർഹോണുകൾ നശിപ്പിച്ചു. കൊച്ചിയിൽ നൂറിലധികം എയർ ഹോണുകളാണ് ജെസിബി ഉപയോഗിച്ച് നശിപ്പിച്ചത്. മന്ത്രി കെ.ബി. ഗണേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം നടന്ന പരിശോധയിൽ പിടികൂടിയ 211 വാഹനങ്ങൾക്ക് 4,48,000 രൂപ പിഴയും ചുമത്തി.
ഒക്ടോബർ 13 മുതൽ 19 വരെയാണ് സംസ്ഥാന വ്യാപകമായി എയര്‍ ഹോണ്‍ പരിശോധന നടന്നത്. എയർ ഹോണുകൾ മുഴക്കി അമിതവേഗതയിൽ സഞ്ചരിച്ച 211 വാഹനങ്ങൾ മോട്ടോർ വാഹനവകുപ്പ് പിടികൂടി. 4,48,000 രൂപ പിഴയും ചുമത്തി. പിടിച്ചെടുത്ത എയർ ഹോണുകൾ റോഡ് റോളറും, ജെസിബിയും ഉപയോഗിച്ച് നശിപ്പിച്ചു.വാഹനങ്ങളിലെ അനധികൃത എയർ ഹോണുകൾ കണ്ടെത്താൻ സ്പെഷ്യല്‍ ഡ്രൈവിന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ മന്ത്രി നിര്‍ദേശം നൽകുകയായിരുന്നു. മോട്ടോർ വെഹിക്കിൾ എൻഫോഴ്‌സ്‌മെന്റ് വിഭാഗം മാത്രം ഇത്തരത്തിൽ 53 വാഹനങ്ങൾ പിടികൂടി. ആർടിഒമാരുടെ നേതൃത്വത്തിൽ 141 വാഹനങ്ങളും പിടികൂടി.മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങളിലും എയർ ഹോണുകൾ വ്യാപകമാണ്. ശബ്ദമലിനീകരണത്തിന് കാരണമാകുന്ന എയർ ഹോണുകൾക്കെതിരെ വരും ദിവസങ്ങളിലും ശക്തമായി നടപടികൾ ഉണ്ടാകും.