സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലെയും വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് സർക്കാർ. ഇതനുസരിച്ച് മുനിസിപ്പാലിറ്റികളിൽ ഏറ്റവും കുറഞ്ഞത് 26 ഉം , കൂടിയത് 53 വാർഡുകളുമുണ്ടാകണം. കോർപ്പറേഷനുകളിൽ ഏറ്റവും കുറഞ്ഞത് 56 വാർഡുകളും കൂടിയത് 101 വാർഡുകളും വേണം.സംസ്ഥാനത്തെ 86 മുന്‍സിപ്പാലിറ്റികളിലും, ആറു കോര്‍പ്പറേഷനുകളിലും വാര്‍ഡ് വിഭജനത്തിൻ്റെ അന്തിമ വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. 2011 ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് വാർഡുകളുടെ എണ്ണം പുതുക്കിയത്. മുനിസിപ്പാലിറ്റികളിൽ 128 വാർഡുകളും, കോർപ്പറേഷനുകളിൽ ഏഴ് വാർഡുകളുമാണ് വർദ്ധിച്ചത്. 2011 ലെ സെൻസസ് പ്രകാരം 2015ൽ വാർഡ് പുനർവിഭജനം നടത്തിയതും നിലവിലുള്ള വാർഡുകളുടെ എണ്ണത്തിൽ മാറ്റമില്ലാത്തതുമായ പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റിയെയും തൃക്കടീരി ഗ്രാമപഞ്ചായത്തിനെയും ഇപ്പോഴത്തെ ഡീലിമിറ്റേഷൻ പ്രക്രിയയിൽ നിന്നൊഴിവാക്കിയിരുന്നു.ഡീലിമിറ്റേഷന്‍ പ്രക്രിയയുടെ ആദ്യഘട്ടം പൂര്‍ത്തിയായതോടെ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചാത്തുകളിൽ 17337 വാർഡുകളും, 87 മുനിസിപ്പാലിറ്റികളിൽ 3241 വാർഡുകളുമാണുള്ളത്.കോ ർപ്പറേഷനുകളിൽ 421 വാർഡുകളുമാണുണ്ടാകുക.
നിലവിലുണ്ടായിരുന്ന വാർഡുകളിലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ട എല്ലാ വോട്ടർമാരെയും പുനർനിർണയിച്ച വാർഡുകളിലേയ്ക്ക് പുനക്രമീകരിച്ചു കൊണ്ടുള്ള പുതിയ വോട്ടർപട്ടിക ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ തയ്യാറാക്കും. ഇതിനുവേണ്ടി ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന പരിശീലനപരിപാടി ജൂൺ അഞ്ചിന് അവസാനിക്കും. ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സെക്രട്ടറിമാരും, കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ.വോട്ടർപട്ടിക പുതുക്കുന്നത് സംബന്ധിച്ച വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് പുറപ്പെടുവിക്കും. പുതിയ വാർഡുകളിലെ വോട്ടർമാരുടെ എണ്ണത്തിനനുസരിച്ച് പോളിംഗ് സ്റ്റേഷനുകൾ ക്രമീകരിക്കാനും സജ്ജീകരിക്കാനും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ടാംഘട്ടത്തില്‍ ബ്‌ളോക്ക്പഞ്ചായത്തുകളുടെ വാര്‍ഡ് വിഭജനമാണ് നടക്കുക. സംസ്ഥാനത്തെ 152 ബ്‌ളോക്ക്പഞ്ചായത്തുകളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന്റെ കരട് വിജ്ഞാപനം മെയ് 30 നാണ് പുറപ്പെടുവിക്കുക.