താമരശ്ശേരി: ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. മാതാപിതാക്കളുടെ ജാമ്യത്തിൽ വിദ്യാർത്ഥികളെ ഒബ്സർവേഷൻ ഹോമിൽ നിന്ന് വിട്ടയക്കാം. ജാമ്യം നൽകിയെങ്കിലും പ്രതികൾ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, അന്വേഷണത്തോട് സഹകരിക്കണം തുടങ്ങിയ ജാമ്യ വ്യവസ്ഥകൾ മുന്നോട്ടുവെച്ചാണ് ഹൈക്കോടതി പ്രതികളായ വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്.
വട്ടോളി എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ഷഹബാസ് മാർച്ച് ഒന്നിനാണ് സഹപാഠികളുടെ തന്നെ മർദനമേറ്റ് കൊല്ലപ്പെട്ടത്. ട്യൂഷന്‍ സെന്ററില്‍ നടന്ന ഫേര്‍വെല്‍ പരിപാടിയെ ചൊല്ലിയുള്ള തര്‍ക്കമാണ് താമരശ്ശേരിയിൽ നടന്ന സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതിന്റെ തര്‍ക്കത്തിന്റെ തുടര്‍ച്ചയായിട്ടാണ് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ് വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന ഷഹബാസ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
സമൂഹമാധ്യമത്തില്‍ പ്രത്യേകം ഗ്രൂപ്പ് ഉണ്ടാക്കി പ്ലാന്‍ ചെയ്താണ് പ്രതികള്‍ ആക്രമണത്തിന് പദ്ധതിയിട്ടത്. ആയുധങ്ങളേന്തിയാണ് ആക്രമിക്കാന്‍ പോയതെന്നതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. നഞ്ചക്ക് അടക്കം ഉപയോഗിച്ചാണ് കുട്ടികൾ ഷഹബാസിനെ ആക്രമിച്ചത്. താമരശ്ശേരി ചുങ്കം സ്വദേശിയായിരുന്നു ഷഹബാസ്.