ശബരിമല സ്വർണ്ണ മോഷണ കേസില്‍ അനന്ത സുബ്രമണ്യത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ അടുത്ത സുഹൃത്താണ് അനന്ത സുബ്രഹ്മണ്യൻ. 2019ൽ ശബരിമലയിൽ നിന്നും ദ്വാരപാലക ശിൽപം കൊണ്ട് പോയത് ഇയാളാണ്. അനന്ത സുബ്രഹ്മണ്യത്തിൻ്റെയും നാഗേഷിൻ്റെയും വീടുകളിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി.
അതേസമയം, കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി പൂർണ്ണമായും വിശ്വാസത്തിൽ എടുക്കാതെ അന്വേഷണസംഘം. ദേവസ്വം വിജിലൻസിന് നൽകിയ മൊഴി കേരളത്തിനു പുറത്തുള്ള തട്ടിപ്പുസംഘം പറഞ്ഞു പഠിപ്പിച്ചതാണെന്ന നിഗമനത്തിലാണ് എസ്ഐടിയുള്ളത്. അതിനിടെ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഭൂമി ഇടപാട് സംബന്ധിച്ച നിർണായക രേഖകൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. തെളിവെടുപ്പ് അടക്കമുള്ള കാര്യങ്ങളിൽ എസ്ഐടിയുടെ തീരുമാനം ഉടൻ ഉണ്ടാകും.
ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ എടുത്ത ദിവസം മുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പോറ്റി നൽകുന്ന മറുപടി മാത്രമാണ് പ്രത്യേക അന്വേഷണസംഘം മുഖവിലയ്ക്കെടുക്കുന്നത്. ദേവസ്വം വിജിലൻസിന് നൽകിയ മൊഴി കേരളത്തിന് പുറത്തുള്ള സംഘം നിർദ്ദേശിച്ചത് പ്രകാരം നൽകിയ മൊഴിയാണ് എന്നതാണ് എസ് ഐ ടി വിലയിരുത്തൽ. കേസ് വഴിതിരിച്ച് വിടാനുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ നീക്കങ്ങൾ തിരിച്ചറിഞ്ഞ് മുന്നോട്ട് നീങ്ങണമെന്ന നിർദ്ദേശമാണ് അന്വേഷണ ചുമതലയുള്ള എസ്പി ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ളത്.