വടകര: വടകരയിലെയും സമീപ പ്രദേശങ്ങളിലെയും സഹകരണ ബാങ്കുകളിൽ വ്യാജ സ്വർണം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയതിൽ ഒരാൾ അറസ്റ്റിൽ. വടകര നടക്കുതാഴെ മാക്കൂൽപീടിക സ്വദേശി കുഞ്ഞാംകുഴിയിൽ ഷംസുദ്ദീനെ (36) ആണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. മേമുണ്ട കോഓപറേറ്റിവ് അർബൻ സൊസൈറ്റി സെക്രട്ടറിയുടെ പരാതിയിലാണ് ഷംസുദ്ദീൻ അറസ്റ്റിലായത്.
32.300 ഗ്രാം വ്യാജ സ്വർണം പണയപ്പെടുത്തി 1,25,840 രൂപയാണ് ഇവിടെ നിന്ന് തട്ടിയെടുത്തത്. സമാനമായ രീതിയിൽ മറ്റ് പല ബാങ്കുകളിൽ ഇയാൾ പണം തട്ടിയെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. മന്തരത്തൂർ സഹകരണ റൂറൽ ബാങ്കിന്റെ തിരുവള്ളൂർ ശാഖയിൽനിന്നും വിവിധ കാലയളവിലായി 34.32 ലക്ഷം രൂപ തട്ടിയെടുത്ത സെക്രട്ടറിയുടെ മറ്റൊരു പരാതിയിൽ പൊലീസ് രണ്ട് പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഷംസുദ്ദീനെ വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ മേമുണ്ട കോ ഓപറേറ്റിവ് അർബൻ സൊസൈറ്റിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഒറിജിനലിനെ വെല്ലുന്ന വ്യാജ സ്വർണമാണ് ബാങ്കുകളിൽ പണയപ്പെടുത്തിയത്. അപ്രൈസറുടെ പരിശോധനയിലാണ് വ്യാജ സ്വർണമാണെന്ന് തിരിച്ചറിഞ്ഞത്.
ഗോവയിൽനിന്നാണ് വ്യാജ സ്വർണം പണയപ്പെടുത്താൻ കൊണ്ടുവന്നത്. സ്വർണ പണയത്തിന് പിന്നിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഏതൊക്കെ ബാങ്കുകളിൽ സ്വർണം പണയപ്പെടുത്തിയെന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. മേഖലയിൽ കൂടുതൽ ബാങ്കുകൾ തട്ടിപ്പിനിരയായതായാണ് വിവരം. വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ വരുമെന്നാണ് പൊലീസ് വിലയിരുത്തൽ.