ചാർലെറ്റ്: വിമാനം യാത്ര പുറപ്പെടാൻ വൈകിയത് നാല് മണിക്കൂർ കാരണമായത് വൈഫയുടെ പേര്. അമേരിക്കയിലെ നോർത്ത് കരോലിനയിലെ ചാർലെറ്റ് വിമാനത്താവളത്തിലാണ് സംഭവം. ടെക്സാസിലെ ഓസ്റ്റിനിലേക്ക് പുറപ്പെടേണ്ടിയിരുന്നു വിമാനം സുരക്ഷാ ഭീഷണി സന്ദേശം മൂലമാണ് വൈകിയത്.
അമേരിക്കൻ എയർലൈനിന്റെ 2863 വിമാനമാണ് പുറപ്പെടാൻ വൈകിയത്. ഉച്ച കഴിഞ്ഞ് 1.45ഓടെ പുറപ്പെടേണ്ട വിമാനത്തിൽ കയറാനെത്തിയ യാത്രക്കാരിൽ ആരോ വൈഫൈയുടെ പേര് എനിക്ക് ഒരു ബോംബുണ്ട് എന്ന അർത്ഥം വരുന്ന ഐ ഹാവ് എ ബോംബ് എന്നാക്കി. ഇതിന് പിന്നാലെയാണ് വിമാനയാത്ര വൈകിയത്. 63കാരനായ ബ്രൂസ് സ്റ്റീൻ എന്ന യാത്രക്കാരൻ അന്തർ ദേശീയ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണം ഇപ്രകാരമാണ്. ബോർഡിംഗ് കഴിഞ്ഞ ശേഷം 63കാരന്റെ തൊട്ടടുത്ത സീറ്റിലിരുന്ന യുവാവ് എയർ ഹോസ്റ്റസിനെ വിളിക്കുകയായിരുന്നു.
പിന്നാലെ എയർഹോസ്റ്റസ് കോക്പിറ്റിലേക്ക് പോവുകയും പിന്നാലെ വിമാനം തിരികെ എയർപോർട്ടിലേക്ക് പോവുകയാണെന്നും സുരക്ഷാ കാരണങ്ങളാണ് ഇതെന്നുമെന്ന അറിയിപ്പും ക്യാബിനിൽ മുഴങ്ങി. ടേക്ക് ഓഫ് ഉപേക്ഷിച്ച് തിരികെ എത്തിയ ശേഷം സമീപത്തെ യുവാവിന്റെ ടാബ്ലെറ്റ് പൊലീസ് പരിശോധിച്ചു. അപ്പോഴാണ് യാത്രക്കാരിൽ ആരോ വൈഫൈയുടെ പേര് മാറ്റിയത് വ്യക്തമായത്.
വൈഫൈ പാസ്വേഡ് ബോംബ് വാക്ക് ഉപയോഗിച്ച് മാറ്റിയത് കുട്ടികളിയല്ലെന്നും പേര് മാറ്റിയവർ പൊലീസിനോട് കാര്യം വ്യക്തമാക്കണമെന്നും യാത്രക്കാരോട് പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ ആരും തന്നെ അനാവശ്യ തമാശയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറായില്ല. ഒരു ഘട്ടത്തിൽ എല്ലാവരും തങ്ങളുടെ ഹോട്ട്സ്പോട്ട് പേരുകൾ പൊലീസിനെ കാണിക്കേണ്ടതായും വന്നു. ഇതിന് പിന്നാലെ എമർജൻസി സന്ദേശം നൽകി. യാത്രക്കാരേയും ബാഗേജും വീണ്ടും പരിശോധിച്ച ശേഷമാണ് യാത്ര പുനരാരംഭിച്ചത്. ഡോഗ് സ്ക്വാഡ് അടക്കമെത്തിയ പരിശോധനയ്ക്ക് ശേഷം ഏഴ് മണിയോടെയാണ് വിമാനം യാത്ര പുനരാരംഭിച്ചത്.