കൊച്ചി: വീണ്ടും ടച്ചിങ്സ് ചോദിച്ച യുവാക്കളെ ബാർ ജീവനക്കാർ മർദിച്ചെന്ന് പരാതി. തലക്കോട് സ്വദേശി അനന്തു (28), സുഹൃത്ത് അനോജി (28) എന്നിവർക്കാണ് മർദനമേറ്റത്. ഇതിൽ അനന്തുവിന് ഗുരുതര പരിക്കുണ്ട്. ഇയാൾ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ബുധനാഴ്ച രാത്രിയാണ് സംഭവം. ബാറിലെത്തിയ യുവാക്കൾ രണ്ടാമതും ടച്ചിങ്സ് ചോദിച്ചത് ഇഷ്ടപ്പെടാത്ത ജീവനക്കാർ അസഭ്യം പറഞ്ഞത് തർക്കമായി. ഇത് പിന്നീട് മർദനത്തിലെത്തുകയായിരുന്നു എന്നാണ് യുവാക്കളുടെ പരാതി. സംഘം ചേർന്നെത്തിയ ബാർ ജീവനക്കാർ ബിയർ കുപ്പി കൊണ്ട് അനന്തുവിന്റെ തലക്ക് അടിച്ചു. ബോധരഹിതനായി വീണ യുവാവിനെ ആശുപത്രിയിൽ എത്തിച്ച ശേഷം ബാർ ജീവനക്കാർ പോകുകയും ചെയ്തു.
കൂടെ ആളില്ലാതിരുന്നതിനാൽ അനന്തുവിനെ സ്വകാര്യ ആശുപത്രി അധികൃതർ എറണാകുളം മെഡിക്കൽ കോളേജിലേക്കു മാറ്റുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.