ഏഷ്യയുടെ പല ഭാഗങ്ങളിലും വീണ്ടും കൊവിഡ് തരംഗം. ഹോങ്കോങ്ങ്, സിങ്കപ്പൂർ എന്നിവിടങ്ങളിൽ അധികാരികൾ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഹോങ്കോങ്ങിലെ സെന്റർ ഫോർ ഹെൽത്ത് പ്രൊട്ടക്ഷനിലെ കമ്മ്യൂണിക്കബിൾ ഡിസീസ് ബ്രാഞ്ചിന്റെ തലവനായ ആൽബർട്ട് ഓ, നഗരത്തിലെ കോവിഡ് -19 കേയുകളുടെ എണ്ണം കൂടുതലാണെന്ന് പറയുന്നു. ഗുരുതരമാകുന്ന കേസുകളിലും മരണത്തിന് കാരണമാകുന്ന കേസുകളിലും ഇതേ രീതിയിൽ ആശങ്കാജനകമായ വർധനവുണ്ട്. ആദ്യമായാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മെയ് 3 വരെയുള്ള ആഴ്ചയിൽ 31 ഗുരുതരമായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഗുരുതരമായ കേസുകളും മരണസംഖ്യയും അതിന്റെ ഏറ്റവും ഉയർന്ന നിലയിലെത്തി.
ഏഷ്യയിലെ മറ്റൊരു തിരക്കേറിയ നഗരമായ സിംഗപ്പൂരിലും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം ഒരു വർഷത്തിനിടയിലെ കേസുകളുടെ ആദ്യ അപ്ഡേറ്റ് ഈ മെയ് മാസത്തിൽ രാജ്യത്തെ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. മെയ് 3 ന് അവസാനിച്ച ആഴ്ചയിൽ കോവിഡ് കേസുകൾ മുൻ ആഴ്ചയെ അപേക്ഷിച്ച് 28% വർദ്ധിച്ച് 14,200 ആയി. കോവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഏകദേശം 30% വർദ്ധിച്ചു.
കൃത്യമായ വർദ്ധനവ് ഉണ്ടായാൽ മാത്രമേ സിംഗപ്പൂർ കേസ് കണക്കുകൾ റിപ്പോർട്ട് ചെയ്യൂ. ജനസംഖ്യയിൽ പ്രതിരോധശേഷി കുറയുന്നതിന്റെ പ്രതിഫലനമായിരിക്കാം ഈ വർദ്ധനവ് എന്ന് ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു, എന്നാൽ പുതിയ വൈറസ് വകഭേദങ്ങൾ കൂടുതൽ പകർച്ചവ്യാധിയാണെന്നും കൂടുതൽ ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കുമെന്നും തെളിവുകളൊന്നുമില്ല.
ചൈനയിൽ കോവിഡിന്റെ പുതിയ തരംഗമുണ്ടെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. മേയ് നാല് വരെയുള്ള അഞ്ച് ആഴ്ചകളിൽ ചൈനയിലെ ആളുകൾക്കിടയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഇരട്ടിയിലധികം വർധിച്ചതായും റിപ്പോർട്ടുണ്ട്.
വേനൽക്കാലത്ത് മറ്റ് വൈറസുകൾ ദുർബലമാകുമ്പോൾ കോവിഡ് കേസുകളുടെ വർദ്ധനവ് കാണിക്കുന്നത് വേനൽക്കാലത്തും കോവിഡ് പകർച്ചവ്യാധിയായി തുടരുമെന്നാണ്.