തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിഷു ബമ്പർ(ബിആർ 103) ഭാഗ്യക്കുറികൾ നറുക്കെടുപ്പ് ബുധനാഴ്ച. ഒന്നാം സമ്മാനമായി 12 കോടി രൂപ നൽകുന്ന വിഷു ബമ്പർ ബുധനാഴ്ച ഉച്ച തിരിഞ്ഞ് രണ്ടുമണിക്കാണ് നറുക്കെടുക്കുന്നത്. ആറു പരമ്പരകളിലായുള്ള ടിക്കറ്റിന് 300 രൂപയാണ് വില. വിപണിയിലെത്തിച്ച 45 ലക്ഷം ടിക്കറ്റുകളിൽ തിങ്കളാഴ്ച വൈകീട്ട് നാലുമണി വരെയുള്ള കണക്കുകൾ പ്രകാരം 42,17, 380 ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്.
ഇത്തവണയും പാലക്കാടുതന്നെയാണ് വില്പനയിൽ ഒന്നാം സ്ഥാനത്ത്. 9,21,020 ടിക്കറ്റുകളാണ് ജില്ലയിൽ വിറ്റുപോയത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവും മൂന്നാം സ്ഥാനത്ത് തൃശ്ശൂർ ജില്ലയുമാണ് മുന്നിലുള്ളത്. രണ്ടാം സമ്മാനമായി ആറു പരമ്പരകളിലും ഓരോ കോടി രൂപ വീതം നൽകുന്ന വിഷു ബമ്പറിന് 300 രൂപയിൽ അവസാനിക്കുന്ന മികച്ച സമ്മാനഘടനയാണുള്ളത്.