തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിക്കായി തിരച്ചിൽ ഊർജിതം. കാണാതായ പുല്ലുവിള സ്വദേശി സ്റ്റെല്ലസിനായാണ് കോസ്റ്റ്ഗാർഡിന്റെ തിരച്ചിൽ പുരോഗമിക്കുന്നത്. തിരച്ചിലിന് ഹെലികോപ്റ്റർ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ വിഴിഞ്ഞം വാർഫിന് സമീപത്തുവെച്ചാണ് അഞ്ചംഗസംഘം സഞ്ചരിച്ച വള്ളം മറിഞ്ഞത്. അപകടത്തിൽ ഒരാൾ മരിച്ചു. മത്സ്യത്തൊഴിലാളിയായ പുല്ലുവിള പഴയ തുറപുരയിടം സ്വദേശി ആന്റണി തദയുസാണ് (52) മരിച്ചത്. മൂന്നു പേർ നീന്തി രക്ഷപ്പെട്ടു.
അതേസമയം, വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവർ തിരികെ എത്തിയിട്ടില്ല. രണ്ട് വള്ളങ്ങളിലായി പോയ എട്ടു പേരാണ് മടങ്ങിയെത്താത്തത്. ഇവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.