വിലങ്ങാട്: വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കാണാതായ ഉത്തർപ്രദേശ് സ്വദേശിയായ പത്തൊമ്പതുകാരന്റെ മൃതദേഹം കണ്ടെത്തി. നാലുദിവസം നീണ്ട ജനകീയ തെരച്ചിലിനൊടുവിൽ വിലങ്ങാടുള്ള ഗ്യാസ് ഗോഡൗണിന് താഴെ പുഴയിലെ മരത്തിൽ തങ്ങിനിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് വിലങ്ങാട് കൂളിക്കാവ് ഭാഗത്ത് എട്ടംഗ സംഘത്തോടൊപ്പം പുഴയിലിറങ്ങിയ യുവാവ് കുത്തൊഴുക്കിൽപ്പെടുന്നത്. ഞായറാഴ്ച മുതൽ ഫയർഫോഴ്സും ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ചേർന്ന് വിലങ്ങാട് മുതൽ മുടിക്കൽപാലം വരെയുള്ള പ്രദേശങ്ങളിൽ വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഫയർ ആന്റ് റെസ്ക്യൂ സ്കൂബാ ടീം വിഷ്ണുമംഗലം ബണ്ട് വരെയുള്ള ഭാഗങ്ങളിൽ മുങ്ങി പരിശോധനയും നടത്തിയിരുന്നു.
ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ വലിയ മരത്തടികളും കല്ലുകളും നിറഞ്ഞതും പാറക്കെട്ടുകൾക്കിടയിലെ കയങ്ങളും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമായിരുന്നു. തുടർന്ന് ജനപ്രതിനിധികളുടെയും വാണിമേൽ, നരിപ്പറ്റ പഞ്ചായത്ത് ഭരണസമിതികളുടെയും നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ എട്ടുമണി മുതൽ ഇന്ന് പൊതു തെരച്ചിൽ ആരംഭിക്കുകയായിരുന്നു. പ്രദേശവാസികൾ, യുവജന സംഘടനകൾ, ടിമ്പർ-മോട്ടോർ തൊഴിലാളികൾ, വ്യാപാരികൾ എന്നിവരടക്കം നൂറുകണക്കിന് ആളുകളാണ് തെരച്ചിലിൽ പങ്കാളികളായത്.
