നാദാപുരം: വിലങ്ങാട് ഉരുൾപൊട്ടൽ ബാധിതർക്ക് സർക്കാർ സഹായം ലഭിച്ചു തുടങ്ങി. 31 പേരാണ് ദുരിത ബാധിതരുടെ പട്ടികയിൽ ഉണ്ടായിരുന്നത്. ഇവരിൽ 29 പേർക്ക് 15 ലക്ഷം രൂപയാണ് ലഭ്യമായത്. വീട് പൂര്‍ണമായും ഭാഗികമായും നഷ്ടമായവരും കൃഷി നഷ്ടമായവരും ഉള്‍പ്പെടെ സാമ്പത്തികമായി ബുദ്ധിമുട്ടിലായവര്‍ക്കാണ് ഇപ്പോള്‍ സഹായം ലഭിച്ചിരിക്കുന്നത്. 29 പേർക്ക് ശനിയാഴ്ച രാത്രിയോടുകൂടി 15 ലക്ഷം രൂപ അക്കൗണ്ടിൽ ലഭിച്ചു.
ഒരാള്‍ക്ക് ജീവൻ നഷ്ടപ്പെടുകയും വലിയ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. 14 വീടുകൾ പൂർണമായും ഒഴുകിപ്പോയതായാണ് കണക്ക്. 112 വീടുകൾ വാസയോഗ്യമല്ലാതായി. കൂടാതെ ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങൾ ഉൾപ്പെടെ തകർന്നു. 156 ലക്ഷം രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം കണക്കാക്കിയത്.
മഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളിൽ കനത്ത നാശനഷ്ടം വിതച്ച ഉരുള്‍പൊട്ടൽ നടന്നത് കഴിഞ്ഞ വർഷം ജൂലായ് 30നാണ്. കനത്ത നാശം വിതച്ച വിലങ്ങാട്ടെ കർഷകരുടെ ലോണുകൾക്ക് മൊറട്ടോറിയം നൽകാൻ നേരത്തെ തീരുമാനമായിരുന്നു. കൃഷി പൂർണമായും നശിച്ച കർഷകരുടെ ലോണുകൾക്ക് അഞ്ച് വർഷവും മറ്റ് ലോണുകൾക്ക് ഒരു വർഷത്തേക്കുമാണ് മൊറട്ടോറിയം നൽകിയത്.