.
കൊയിലാണ്ടി: സിവിൽ സൊസൈറ്റി ദുർബലമായതു കൊണ്ടാണ് നീതിക്ക് വേണ്ടി നിലകൊള്ളുന്നവരെയും ഒറ്റപ്പെട്ട വ്യക്തികളെയും പോലീസിനെ ഉപയോഗിച്ച് ഭരണകൂടത്തിന് വേട്ടയാടാൻ കഴിയുന്നതെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ എസ്.പി.ഉദയകുമാർ പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തെ വിലങ്ങു വെക്കാൻ അനുവദിച്ചുകൂട
സിവിൽ സൊസൈറ്റിയെ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ കോർപ്പറേറ്റ് ഫാഷിസ്റ്റ് ഭരണകൂട ഭീകരതയെ ഫലപ്രദമായി ചെറുക്കാനാവൂ. കാവിക്കൊടിയേന്തിയ ഭാരതമാതയെ ദേശീയ ചിഹ്നമായി സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ അതിനോട് വിയോജിക്കുന്നവരുടെ രാജ്യ സ്നേഹം സംശയത്തിന്റെ നിഴലിലാവുന്നത് ലജ്ജാവഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരിൽ സാമൂഹ്യ വിമർശകനും ജനാധിപത്യവേദി നിർവ്വാഹക സമിതിയംഗവുമായ എൻ.വി. ബാലകൃഷ്ണനെതിരായി കേസെടുത്ത് ഫോൺ പിടിച്ചെടുക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയ രാഘവൻ ചേലിയ അധ്വക്ഷത വഹിച്ചു. കൽപ്പറ്റ നാരായണൻ, കെ.ശ്രീകുമാർ, അരുൺ മണമൽ, എ.അസീസ്, ഉണ്ണികൃഷ്ണൻ തിരുളി, വി.കെ.അബ്ദുൾ റഷീദ്, പി.കെ. പ്രിയേഷ് കുമാർ, എം.സുരേഷ് കുമാർ, എൻ.വി.മുരളി, സനൽ അരിക്കുളം എന്നിവർ സംസാരിച്ചു.