തിരുവനന്തപുരം: പേരൂർക്കട അമ്പലമുക്ക് അലങ്കാര ചെടി വിൽപന കേന്ദ്രത്തിലെ ജോലിക്കാരി നെടുമങ്ങാട് കരിപ്പൂർ ചരുവള്ളികോണത്ത് വിനീത (38) കൊല്ലപ്പെട്ട കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. കന്യാകുമാരി തോവാള വെള്ളമടം രാജീവ് നഗറിൽ രാജേന്ദ്രൻ (40) കുറ്റക്കാരനെന്ന് തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ് ജഡ്ജ് പ്രസൂൺ മോഹന്റേതാണ് കണ്ടെത്തൽ. 21നാണ് ശിക്ഷാവിധി.
കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ, പ്രതിയുടെ മാനസ്സികനില പരിശോധിച്ച ശേഷമാകും ഇക്കാര്യത്തിൽ കോടതി തീരുമാനമെടുക്കുക. കലക്ടർ, സൈക്കോളജിസ്റ്റ്, ജയിൽ സൂപ്രണ്ട്, റവന്യൂ വകുപ്പ് എന്നിവരുടെ റിപ്പോർട്ടുകൾ പരിഗണിച്ച ശേഷമാകും ശിക്ഷവിധിക്കുക.
2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം നഗരത്തെ നടുക്കിയ കൊലപാതകം. അലങ്കാരച്ചെടി വില്പന കേന്ദ്രത്തിലെ ജോലിക്കാരി വിനീതയുടെ കഴുത്തില്‍ കിടന്ന നാലരപ്പവന്റെ മാല സ്വന്തമാക്കാനായാണ് രാജേന്ദ്രന് കൊലനടത്തിയത്. ഓണ്‍ലൈന്‍ ട്രേഡിങ്ങിനുള്ള പണം കൈയില്‍ ഇല്ലാതെ വന്നതോടെ മോഷണവും കൊലപാതകവും നടത്താനിറങ്ങിയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. അമ്പലമുക്ക് ജങ്ഷനില്‍ മറ്റൊരു സ്ത്രീയെ ലക്ഷ്യമിട്ടാണ് താന്‍ എത്തിയതെന്നായിരുന്നു രാജേന്ദ്രന് പൊലീസിന് നല്കിയ മൊഴി. സാമാന്യം വലിയ സ്വര്‍ണമാലയിട്ട അവരുടെ പിന്നാലെ നടന്നു. അനിയന്ലെയ്നിലെ വളവ് തിരിയുന്നതിനിടെ കാഴ്ചയില്‍നിന്ന് ഇവര്‍ മറഞ്ഞു. ഇവരെ തിരഞ്ഞ് മുന്നോട്ട് നടന്നപ്പോഴാണ് ചെടികള്‍ക്ക് വെള്ളം നനയ്ക്കുന്ന വിനീതയെ രാജേന്ദ്രന് കണ്ടത്. ചെടി വാങ്ങാനെന്ന വ്യാജേനെയെത്തിയായിരുന്നു ആക്രമണം. പിടിവലിക്കിടെ കൈയില്‍ കരുതിയ കത്തിയെടുത്ത് കുത്തി വീഴ്ത്തുകയായിരുന്നു.
മുട്ടടയിലെ കുളത്തിൽ കത്തി ഉപേക്ഷിച്ച ശേഷം സ്കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് ഉള്ളൂരിലെത്തി. തുടര്‍ന്ന് ഓട്ടോയില്‍ കയറി പേരൂര്‍ക്കടയില്‍ എത്തുകയായിരുന്നു. പേരൂർക്കട സർക്കാർ ആശുപത്രിക്ക് സമീപമുള്ള ചായക്കടയിലെ ജീവനക്കാരനായിരുന്നു രാജേന്ദ്രൻ. തമിഴ്നാട്ടിലും അരുംകൊലകൾ നടത്തിയ ശേഷമാണ് രാജേന്ദ്രൻ കേരളത്തിലെത്തിയത്.