ചെന്നൈ: ഇന്ത്യയിലെ പ്രീമിയം ട്രെയിൻ സർവീസായ വന്ദേഭാരത്തിൽ നോൺ-വെജ് പ്രാതൽ ഭക്ഷണം മെനുവിൽ നിന്നും ഒഴിവാക്കി ദക്ഷിണ റെയിൽവേ. ചെന്നൈയിൽ നിന്നും നാഗർകോവിൽ, മൈസൂരു, ബംഗളൂരു, തിരുനെൽവേലി എന്നിവിടങ്ങളിലേക്കുള്ള ട്രെയിൻ സർവീസുകളിലാണ് പ്രാതൽ മാംസാഹാരം നിർത്തലാക്കിയിരിക്കുന്നത്. ദക്ഷിണ റെയിൽവേയോ കാറ്ററിങ് ഏജൻസിയോ ഇക്കാര്യം മുൻകൂട്ടി അറിയിച്ചിട്ടില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു.
ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ ഐ.ആർ.സി.ടി.സി ആപ്ലിക്കേഷൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് വ്യക്തികത വിവരങ്ങളും ആഹാര സംബന്ധമായ വിവരങ്ങളും നൽകുമ്പോഴാണ് നോൺ-വെജ് വിഭവങ്ങൾ ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മാത്രമായിരിക്കും ലഭിക്കുകയെന്ന അറിയിപ്പാണ് ഇപ്പോൾ ലഭിക്കുന്നത്.
എന്നാൽ പ്രധിഷേധത്തെതുടർന്ന് ഐ.ആർ.സി.ടി.സി ആപ്ലിക്കേഷനിലെ സാങ്കേതിക പിഴവാണിതെന്നും ഇനിമുതൽ ബുക്കിങ് സമയത്ത് നോൺ-വെജ് വിഭവങ്ങൾ തെരഞ്ഞെടുക്കുവാനുള്ള ഓപ്ഷൻ ഉണ്ടാകുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. സംഭവത്തിൽ ദക്ഷിണ മേഖല ജനറൽ മാനേജർ ആർ.എൻ സിങ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഐ.ആർ.സി.ടി.സി ആപ്ലിക്കേഷൻ വഴി ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ നോൺ-വെജ് വിഭവങ്ങൾ ഉണ്ടാകില്ലെന്ന അറിയിപ്പാണ് ലഭിച്ചതെന്ന് ചെന്നൈ നിന്ന് നാഗർകോവിലിലേയ്ക്ക് യാത്ര ചെയ്ത് ഡേവിഡ് മനോഹർ പറഞ്ഞു. വിഷയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ഐ.ആർ.സി.ടി.സിയെ അറിയിച്ചപ്പോൾ വൈകുന്നേരത്തെ ചായക്കൊപ്പം മാത്രമാണ് നോൺ-വെജ് ലഭിക്കുക എന്നായിരുന്നു പ്രതികരണം. എന്നാൽ എന്ത് ആഹാരമാണ് കഴിക്കേണ്ടതെന്നത് വ്യക്തിപരമായ താല്പര്യമാണെന്ന് മനോഹർ കൂട്ടിച്ചേർത്തു.