രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന – ഗർഭചിദ്ര കേസില്‍ രണ്ടാംപ്രതി ജോബി ജോസഫിന്റെ മൊഴിയെടുത്തു. അതിജീവിതയ്ക്ക് താൻ ഒരു പൊതി കൈമാറിയിരുന്നു എന്ന് ജോബി ജോസഫ് പൊലീസിന് മൊഴി നല്കി. പൊതിയിൽ എന്താണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും രാഹുലിന്റെയും അതിജീവതയുടെയും സുഹൃത്താണ് പൊതി തന്നു വിട്ടതെന്നും ജോബി ജോസഫ് പൊലീസിനോട് പറഞ്ഞു.
ഗർഭചിദ്രം നടത്താൻ ഗുളിക കൈമാറിയത് ജോബി എന്നായിരുന്നു അതിജീവിതയുടെ നല്കിയ മൊഴി. കേസിൽ രണ്ടാം പ്രതിയാണ് ജോബി, മുൻകൂർ ജാമ്യം ലഭിച്ചതോടെയാണ് മൊഴി രേഖപ്പെടുത്താല്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ഫോൺ ഹാജരാക്കാൻ ജോബിക്ക് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യാൻ എത്തിയപ്പോൾ ജോബി ഫോൺ കൊണ്ടുവന്നിരുന്നില്ല. ഫോൺ ഹാജരാക്കിയില്ലെങ്കിൽ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കും.അതേസമയം, ബലാത്സംഗക്കേസ് പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി അതിജീവിതയെ കഴിഞ്ഞ ദിവസം കക്ഷിചേര്‍ത്തിരുന്നു. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത മറുപടി സത്യവാങ്മൂലം നല്‍കുമെന്ന് അറിയിച്ചു. ഇതിനായി കോടതി രണ്ടാഴ്ചയാണ് സമയം നല്‍കിയത്. രാഹുലിൻ്റെ അറസ്റ്റ് തടഞ്ഞ നടപടി കോടതി ഈ മാസം 21 വരെ നീട്ടിയിരുന്നു.
