തിരുവനന്തപുരം: രാസവസ്തുക്കൾ കലരാത്ത പെട പെടയ്ക്കണ മീൻ ഇനി മുതൽ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും. പഴക്കമില്ലാത്ത മീനുകൾ ഇടനിലക്കാരില്ലാതെ ആവശ്യക്കാരിലേക്ക് എത്തിക്കും മത്സ്യഫെഡിന്റെ ‘അന്തിപ്പച്ച’ പദ്ധതി. എംഎൽഎ ഫണ്ട് ഉപയോഗിച്ചാണ് ഇതിനുള്ള സൗകര്യമൊരുക്കുന്നത്.
കാസർകോട് ഒഴികെ തീരദേശജില്ലകളിൽ 16 അന്തിപ്പച്ച സ്റ്റാളുകളുണ്ട്. ഏഴ് എംഎൽഎമാർ ധാരണപത്രത്തിൽ ഒപ്പുവച്ചു. 70 എംഎൽഎമാർ താൽപ്പര്യമറിയിച്ചു. ശരാശരി 21 ലക്ഷം രൂപയാണ് വാഹനം വാങ്ങാനും അനുബന്ധ സൗകര്യമൊരുക്കാനുമായി വേണ്ടത്.
അന്തിപ്പച്ച മൊബൈൽ യൂണിറ്റിൽ ഫോർമാലിൻ ചേർക്കാത്തതും ഐസിട്ടതുമായ മത്സ്യം ന്യായവിലയ്ക്ക് ലഭിക്കും. ഫോർമാലിൻ ഉൾപ്പെടെയുള്ള മായം ഇല്ലെന്ന് ഉറപ്പാക്കാനുള്ള ഉപകരണങ്ങളും വാഹനത്തിലുണ്ടാകും. മത്സ്യഫെഡിന് കീഴിലുള്ള സംഘങ്ങളിൽനിന്നും മത്സ്യബന്ധന തുറമുഖങ്ങളിൽനിന്ന് നേരിട്ടാണ് മത്സ്യം വിൽപ്പനയ്ക്കായി എത്തിക്കുന്നത്. രാസ വസ്തുക്കളൊന്നും ചേർത്തിട്ടില്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയാണ് മീനെടുക്കുന്നത്.
പകൽ രണ്ടുമുതൽ രാത്രി ഒമ്പതുവരെയാണ് വിൽപ്പന. എല്ലാ ദിവസവും അന്തിപ്പച്ച മീനുമായെത്തും. മീൻ മുറിച്ച് വൃത്തിയാക്കിയും വാങ്ങാം. ഇതിന് പ്രത്യേക ചാർജ് ഈടാക്കില്ല. കടൽമത്സ്യമാണ് പ്രധാനമായും വിൽപ്പനയ്ക്ക് എത്തിക്കുന്നത്. മത്സ്യകൃഷിയിലൂടെയുള്ള വിവിധ മീനുകളും ഇനിമുതൽ ലഭ്യമാകും. ആവശ്യക്കാരുള്ള സ്ഥലങ്ങളിൽ മാത്രമാകും ഇത്തരം മീനുകൾ എത്തിക്കുക. മീൻ അച്ചാറുകൾ, ചമ്മന്തിപ്പൊടികൾ, ചെമ്മീൻ റോസ്റ്റ് തുടങ്ങിയവയുമുണ്ടാകും. ഒരുവാഹനത്തിൽ പരമാവധി നാലുവരെ ജീവനക്കാരുണ്ടാകും. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽനിന്നുള്ള വനിതകളെയാണ് ഇതിനായി തെരഞ്ഞെടുക്കുക. പൊതുജനങ്ങൾക്ക് നല്ല മത്സ്യം ലഭ്യമാകുന്നതിനൊപ്പം നിരവധിപേർക്ക് തൊഴിലുമാകും.