പിറവം (എറണാകുളം) ∙ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബെയ്റാ തുറമുഖത്തിനു സമീപം ബോട്ട് മുങ്ങി 3 ഇന്ത്യക്കാർ മരിച്ചു. പിറവം വെളിയനാട് പോത്തംകുടിലിൽ സന്തോഷിന്റെയും ഷീനയുടെയും മകൻ ഇന്ദ്രജിത് (22) ഉൾപ്പെടെ 5 ഇന്ത്യക്കാരെ കാണാതായി.തുറമുഖത്തിനു സമീപം നങ്കൂരമിട്ടിരുന്ന എംടി സീ ക്വസ്റ്റ് എന്ന എണ്ണടാങ്കറിലേക്കു ജീവനക്കാരെ കൊണ്ടുപോകുന്ന ബോട്ടാണു മുങ്ങിയത്. ബോട്ടിലെ ജോലിക്കാരും കപ്പലിൽ ജോലിക്കു കയറേണ്ടവരും ഉൾപ്പെടെ 21 പേരാണു ബോട്ടിൽ ഉണ്ടായിരുന്നത്. ബോട്ടിൽനിന്ന് 13 പേരെ രക്ഷപ്പെടുത്തി.
മെക്കാനിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയ ഇന്ദ്രജിത്ത് ഒരു വർഷത്തോളമായി കപ്പലിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന കമ്പനിയിലാണു ജോലി ചെയ്യുന്നത്. കപ്പലിൽ ജോലിക്കു കയറുന്നതിനു ബോട്ടിൽ പോകുമ്പോഴായിരുന്നു അപകടം. ബോട്ടിലുണ്ടായിരുന്ന മറ്റൊരു മലയാളി യുവാവ് രക്ഷപ്പെട്ടു. ഇന്ദ്രജിത്തിന്റെ പിതാവ് സന്തോഷും കപ്പലിൽ ജോലി ചെയ്യുകയാണ്. അദ്ദേഹം ഇന്നു മൊസാംബിക്കിൽ എത്തും. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ചികിത്സയിലുള്ളവരെ സന്ദർശിച്ചു.