കളമശ്ശേരി: കോഴിക്കോട് മേപ്പയൂർ സ്വദേശിയായ 22കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് യുവാക്കളെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി എസ്. മുഹമ്മദ് അസർ (30), കോഴിക്കോട് താമരശ്ശേരി സ്വദേശി മുഹമ്മദ് ഉവൈസ് (ഷാനു -26) എന്നിവരെയാണ് ഇൻസ്പെക്ടർ എം.ബി. ലത്തീഫും സംഘവും പിടികൂടിയത്.
ഏപ്രിൽ 30ന് കൊച്ചിൻ യൂനിവേഴ്സിറ്റിയുടെ സമീപത്തെ അപ്പാർട്മെന്റിൽനിന്നാണ് കോഴിക്കോട് മേപ്പയൂർ സ്വദേശിയായ സൗരവിനെ (22) തട്ടിക്കൊണ്ടുപോയത്. വിവിധയിടങ്ങളിലായി രണ്ടുദിവസം പാർപ്പിച്ചും അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടും നിരന്തരം വധഭീഷണി മുഴക്കി അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. സൗരവിനെ പേരാമ്പ്ര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ല റൂറൽ പൊലീസിന്റെ സഹായത്തോടെ കളമശ്ശേരി പൊലീസ് മേയ് രണ്ടിന് കോഴിക്കോട് ബാലുശ്ശേരിയിൽ വെച്ച് മോചിപ്പിച്ചിരുന്നു.