മുൻഗണനാ റേഷൻകാർഡുകാരുടെ മസ്റ്ററിങ്‌ ഇന്ന്‌ തുടങ്ങും

news image
Sep 18, 2024, 3:10 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തെ  മുൻഗണനാ റേഷൻകാർഡുകാർക്കുള്ള മസ്റ്ററിങ്‌ ബുധനാഴ്ച പുനരാരംഭിക്കും. മഞ്ഞ, പിങ്ക്‌ കാർഡ്‌ ഉടമകളും അംഗങ്ങളുമാണ്‌ റേഷൻകടകളിലെത്തി മസ്റ്ററിങ്‌ നടത്തേണ്ടത്‌. 24 വരെ തിരുവനന്തപുരം ജില്ലക്കാർക്കാണ്‌ മസ്റ്ററിങ്‌. ഇത്‌ റേഷൻ  വിതരണത്തെ ബാധിക്കാതിരിക്കാൻ  ഭക്ഷ്യവകുപ്പ്‌ നടപടി സ്വീകരിച്ചിട്ടുണ്ട്‌.

25മുതൽ ഒക്ടോബർ ഒന്നുവരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും ഒക്ടോബർ മൂന്നുമുതൽ എട്ടുവരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർകോട്‌  ജില്ലകളിലുമാണ്‌ മസ്റ്ററിങ്‌. ഒക്ടോബർ 15-നകം മുൻഗണനാ കാർഡുകളിലെ അംഗങ്ങളുടെ മസ്റ്ററിങ്‌ നടപടികൾ പൂർത്തിയാക്കി കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകും. മുൻഗണനേതര (വെള്ള, നീല) കാർഡിലെ  അംഗങ്ങളുടെ മസ്റ്ററിങ്ങിനുള്ള തിയതികൾ പിന്നീട് പ്രഖ്യാപിക്കും.

മസ്റ്ററിങ്ങിനായി നേരിട്ട് എത്താനാകാത്ത ശാരീരിക ബുദ്ധിമുട്ടുകളുള്ളവർക്കും  കിടപ്പ് രോഗികൾക്കും ഭക്ഷ്യവകുപ്പ്‌ ഉദ്യോഗസ്ഥർ വീട്ടിലെത്തി മസ്റ്ററിങ്‌ നടത്തും. അന്യസംസ്ഥാനങ്ങളിലോ മറ്റ് ജില്ലകളിലോ താൽക്കാലികമായി താമസിക്കുന്നവർക്ക് അതത്‌ സംസ്ഥാനത്തെ/ ജില്ലകളിലെ ഏതെങ്കിലും റേഷൻ കടകളിൽ മസ്റ്ററിങ്‌ നടത്താം.

 

 

മസ്‌റ്ററിങ്ങിൽനിന്ന്‌ 
വിട്ടുനിൽക്കരുത്‌
മുൻഗണന കാർഡുകാർ നിർബന്ധമായും മസ്റ്ററിങ്‌ നടത്തണമെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ. കേന്ദ്രസർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണിത്‌. പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ്‌ മാറ്റിവച്ചത്‌. സംസ്ഥാനം ജൂലൈയിൽ നൽകിയ കത്തിന്‌ മറുപടിയായി, ഒക്ടോബറിൽ ഇവ പൂർത്തിയാക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്‌. ഒക്ടോബർ പത്തിനകം മസ്റ്ററിങ്‌ പൂർത്തിയാക്കാനാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. വാതിൽപ്പടി റേഷൻ വിതരണക്കാരുടെ കുടിശിക ബുധൻമുതൽ വിതരണം ചെയ്തുതുടങ്ങും. രണ്ടരമാസത്തെ കുടിശികയാണ്‌ നൽകാനുള്ളത്‌. ധനവകുപ്പിൽനിന്ന്‌ 50 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഊരുകളിൽ 
മസ്റ്ററിങ്ങിന്‌ 
സഞ്ചരിക്കുന്ന 
റേഷൻകട
ആദിവാസി ഊരുകളിലുള്ള, മുൻഗണനാകാർഡിലെ അംഗങ്ങൾക്ക് മസ്റ്ററിങ്ങിനായി സഞ്ചരിക്കുന്ന റേഷൻകടയുടെ സേവനം ഉറപ്പാക്കാൻ മന്ത്രി ജി ആർ അനിൽ നിർദേശിച്ചു. ആദ്യഘട്ടം മസ്റ്ററിങ്‌ മുൻഗണനാകാർഡിലെ അംഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതിനാൽ എല്ലാ റേഷൻകടകളിലും പ്രത്യേക ക്യാമ്പ്‌ സംഘടിപ്പിക്കേണ്ട ആവശ്യമില്ല. പട്ടികജാതി വികസന വകുപ്പിന്റെയും വനംവകുപ്പിന്റെയും സഹായത്തോടെ, ആദിവാസി ഊരുകളിലെ മുഴുവൻ റേഷൻകാർഡ് അംഗങ്ങൾക്കും മസ്റ്ററിങ്‌ നടത്തണമെന്ന്‌ മന്ത്രി നിർദേശിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe