ചെറുവണ്ണൂർ: വടകര-ചാനിയംകടവ്-പേരാമ്പ്ര റോഡിൽ മുയിപ്പോത്ത് പെട്രോൾ പമ്പിന് സമീപം നവീകരിച്ച റോഡ് വീണ്ടും തകർന്നു. ടാറിങ് തകർന്നതിനെത്തുടർന്ന് അഞ്ച് മാസം മുൻപ് കോൺക്രീറ്റ് ചെയ്ത ഭാഗമാണ് ഇപ്പോൾ പൂർണ്ണമായും തകർന്ന് ഇരുമ്പ് കമ്പികൾ പുറത്തുകാണുന്ന അവസ്ഥയിലായത്. ഇത് ഇരുചക്രവാഹന യാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്.
നേരത്തെ ടാറിങ് ചെയ്തിരുന്ന സമയത്ത് മഴക്കാലത്ത് അടിയിൽ നിന്ന് വെള്ളം ഉറവയായി വരുന്നത് കാരണമാണ് റോഡ് തകർന്നിരുന്നത്. ഇത്തരത്തിൽ രൂപപ്പെട്ട വലിയ കുഴികളിൽ വീണ് ബൈക്ക് യാത്രികർക്ക് സ്ഥിരമായി പരിക്കേൽക്കാറുണ്ടായിരുന്നു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് അടിയന്തര നടപടിയെന്ന നിലയിൽ ഈ ഭാഗം കോൺക്രീറ്റ് ചെയ്തത്. എന്നാൽ മാസങ്ങൾക്കുള്ളിൽ തന്നെ കോൺക്രീറ്റ് അടർന്നുമാറി റോഡ് പഴയപടിയായി.
നിർമ്മാണത്തിൽ ആവശ്യത്തിന് സിമന്റ് ഉപയോഗിക്കാത്തതാണ് റോഡ് ഇത്ര വേഗത്തിൽ തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. വരാനിരിക്കുന്ന മഴക്കാലത്തിന് മുൻപായി തകർന്ന ഭാഗം ശാസ്ത്രീയമായി പുനർനിർമ്മിച്ചില്ലെങ്കിൽ ഈ പ്രദേശം പാടേ തകരാൻ സാധ്യതയുണ്ട്. അധികൃതർ അടിയന്തരമായി ഇടപെട്ട് ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
