തിരുവനന്തപുരം: കൊച്ചി തീരത്തുനിന്ന് 14.5 നോട്ടിക്കല്‍ മൈല്‍ അകലെ മുങ്ങിയ എല്‍സ 3 എന്ന കപ്പല്‍ 51 മീറ്റര്‍ ആഴത്തിലാണു കിടക്കുന്നതെന്ന് സോണാര്‍ പരിശോധനയില്‍ കണ്ടെത്തി. വലതുഭാഗം ചരിഞ്ഞാണു കപ്പല്‍ ഇപ്പോഴുള്ളത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളെയും വിദേശത്തുനിന്നുള്ള വിദഗ്ധരെയും ഉള്‍പ്പെടുത്തി മലിനീകരണ നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അതിതീവ്രമായ ദൗത്യമാണ് പുരോഗമിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. കപ്പലില്‍നിന്നുള്ള എണ്ണ വെള്ളത്തില്‍ പടരുന്നതും വ്യാപിക്കുന്നതും തടയുകയെന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. ഹെവി ഓയിലും മറൈന്‍ ഡീസല്‍ ഓയിലുമാണ് കപ്പലില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. തുറമുഖത്തേക്കു കപ്പല്‍ അടുപ്പിക്കുന്ന ഘട്ടത്തില്‍ മറൈന്‍ ഡീസല്‍ ഓയിലും കടലിലൂടെയുള്ള സഞ്ചാരത്തിന് ഹെവി ഓയിലുമാണ് ഉപയോഗിക്കുന്നത്.
കപ്പല്‍ ഉപേക്ഷിക്കുന്ന ഘട്ടത്തില്‍ ക്യാപ്റ്റനും രണ്ട് എന്‍ജിനീയര്‍മാരും കപ്പലില്‍ തുടര്‍ന്ന് ചോര്‍ച്ചയുണ്ടാകാത്ത തരത്തില്‍ വാല്‍വുകളും മറ്റും നന്നായി ഉറപ്പിച്ചശേഷമാവും കപ്പലില്‍നിന്നു പുറത്തുകടക്കുക. യാത്രയ്ക്കു ഉപയോഗിക്കുന്ന ഇന്ധനമാവും കപ്പല്‍ മുങ്ങുമ്പോള്‍ കടലില്‍ പടരുക. ബാക്കി ടാങ്കുകള്‍ക്ക് തകരാർ സംഭവിച്ചിട്ടില്ലെങ്കില്‍ എണ്ണ വ്യാപനം ശക്തമാകില്ല. ടാങ്കുകളിലുള്ള എണ്ണയുടെ അളവ് കപ്പല്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് മുങ്ങല്‍ വിദഗ്ധന്മാരുടെയും റിമോര്‍ട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിള്‍സിന്റെയും (ആർഒവി) സഹായത്തോടെ കപ്പലിന്റെ ഉള്ളിലെ അറകളില്‍നിന്ന് പൈപ്പ് ഘടിപ്പിച്ച് ബാര്‍ജുകളിലേക്കു മാറ്റുകയാണ് ചെയ്യുന്നത്. സമുദ്രമലിനീകരണത്തിനുള്ള സാധ്യത പൂര്‍ണമായും ഒഴിവാക്കാനുള്ള നടപടിയാണിത്. ഇതൊക്കെ പൂര്‍ത്തിയായതിനു ശേഷമാണ് കപ്പലിന്റെ അറകളില്‍ ഉള്ള കണ്ടെയ്‌നറുകള്‍ എടുത്തുമാറ്റുന്നതിനും കപ്പല്‍ ഉയര്‍ത്തുന്നതിനുമുള്ള പ്രവൃത്തികള്‍ നടത്തുക.
എണ്ണവ്യാപനം തടയുക പ്രധാനലക്ഷ്യം
നിലവില്‍ ഇന്ത്യന്‍ തീരരക്ഷാ സേനയാണ് എണ്ണപ്പാട വ്യാപിക്കാതിരിക്കാനുളള നടപടികള്‍ ഏകോപിപ്പിക്കുന്നത്. 12 നോട്ടിക്കല്‍ മൈലിന് അപ്പുറത്തുള്ള എണ്ണ മലിനീകരണത്തിന്റെ നിയന്ത്രണച്ചുമതലയുള്ള നോഡല്‍ ഏജന്‍സി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡാണ്. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകള്‍ ഉള്‍പ്പെടെ ഫലപ്രദമായി നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എമര്‍ജന്‍സി ടോയിങ് വെസല്‍, ഓയില്‍ ബൂമുകള്‍, ജലോപരിതലത്തില്‍നിന്ന് എണ്ണ പുറത്തെടുക്കുന്ന സ്‌കിമ്മറുകള്‍, എണ്ണപ്പാടയെ ചെറുതാക്കി വ്യാപനം തടയുന്ന രാസവസ്തുക്കള്‍ (ഡിസ്‌പെര്‍സന്റ്), എണ്ണ ആഗിരണം ചെയ്യാന്‍ കഴിയുന്ന സോര്‍ബെന്റുകള്‍, പുറത്തെടുത്ത എണ്ണ ശേഖരിച്ച് തീരത്ത് എത്തിക്കാനുള്ള കപ്പലുകള്‍, വാക്വം സംവിധാനങ്ങള്‍ തുടങ്ങിയവയാണ് ഇതിനായി ഉപയോഗിക്കുന്നത്.
അത്യാധുനിക ക്യാമറകളും സെന്‍സറുകളും സജ്ജമാക്കിയ ഡ്രോണുകളും വിമാനങ്ങളും ഹെലികോപ്റ്ററുകളും വിന്യസിച്ചാണ് എണ്ണവ്യാപനത്തിന്റെ തോത് കണ്ടെത്തുന്നത്. പമ്പുകള്‍, സ്‌റ്റോറേജ് ടാങ്കുകള്‍ തുടങ്ങിയവയുള്ള വര്‍ക്ക് ബോട്ടുകള്‍, ഹൈഡ്രോളിക് പവര്‍ പാക്കുകള്‍, പമ്പുകള്‍, താല്‍ക്കാലിക എണ്ണ ശേഖരണത്തിനായി പൊങ്ങിക്കിടക്കുന്ന സ്‌റ്റോറേജ് ടാങ്കുകള്‍, മൊബൈല്‍ പവര്‍, പമ്പിങ് സംവിധാനങ്ങള്‍, എണ്ണയും വെള്ളവും വേര്‍തിരിക്കുന്ന ഉപകരണങ്ങള്‍ എന്നിവയാണ് മലിനീകരണ നിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി ലേസര്‍ റഡാര്‍, കോ-പോളറൈസേഷന്‍ റഡാര്‍, സ്‌പെക്ട്രല്‍ ഇമേജ് സംവിധാനം, സിന്തറ്റിക് അപര്‍ചര്‍ റഡാര്‍, ലോങ് വേവ് ഇന്‍ഫ്രാറെഡ് ക്യാമറകള്‍ തുടങ്ങിയവയും എണ്ണ വ്യാപനം കണ്ടെത്താന്‍ ഉപയോഗിക്കുന്നുണ്ട്.
എണ്ണയിട്ട യന്ത്രം പോലെ രക്ഷാപ്രവര്‍ത്തനം
ദുരന്തനിവാരണ അതോറിറ്റിയുടെ ഏകോപനത്തില്‍ ഓരോ നിമിഷവും അതീവശ്രദ്ധയോടെയാണ് തീരത്തെ മലിനീകരണനിയന്ത്രണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതിവേഗം തീരുമാനങ്ങള്‍ എടുക്കാനും തടസങ്ങള്‍ ഒഴിവാക്കാനും ജില്ലാ കലക്ടര്‍മാര്‍, ദുരന്തനിവാരണ അതോറിറ്റി മെംബര്‍ സെക്രട്ടറി, മറൈന്‍ എന്‍വയേണ്‍മെന്റ് റെസ്‌പോണ്‍സ് ടീം, ഡയറക്ടര്‍ ജനറല്‍ ഷിപ്പിങ്, നാവികസേനാ ഉദ്യോഗസ്ഥര്‍, കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍, നോട്ടിക്കല്‍ അഡ്‌വൈസര്‍ ഓഫ് ഇന്ത്യ, മാരിടൈം ബോര്‍ഡ് സിഇഒ, കോസ്റ്റല്‍ സെക്യൂരിറ്റി ചുമതലയുള്ള ഉദ്യോഗസ്ഥന്‍, പോര്‍ട്ട് ഡപ്യൂട്ടി ഡയറക്ടര്‍, ഇമിഗ്രേഷന്‍ വകുപ്പ്, ഐടിഒപിഎഫ് വിദഗ്ധര്‍, അദാനി പോര്‍ട്ട് അധികൃതര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട പ്രത്യേക ഗ്രൂപ്പ് തന്നെ സജ്ജമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.
മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (എംഎംഡി) പ്രിന്‍സിപ്പല്‍ ഓഫിസറാണ് ഉദ്യോഗസ്ഥതലത്തില്‍ ഏകോപനം നടത്തുന്നത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, എംഎംഡി, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഡയറക്ടര്‍ ജനറല്‍ ഷിപ്പിങ് തുടങ്ങിയ ഏജന്‍സികള്‍ ഒരേമനസ്സോടെ 24 മണിക്കൂറും എണ്ണയിട്ട യന്ത്രം പോലെയാണ് പ്രശ്‌നപരിഹാര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.∙
ചെലവുകള്‍ ആരു വഹിക്കും?
കപ്പല്‍ അപകടമുണ്ടാകുമ്പോള്‍ ജീവനക്കാരുടെയുംചരക്കിന്റെയും കപ്പലിന്റെയും ഇന്‍ഷുറന്‍സ് കപ്പല്‍ കമ്പനിയെ ബാധിക്കുന്ന കാര്യമാണ്. ബാക്കി കാര്യങ്ങള്‍ക്കായി മൂന്നു സാധ്യതകളാണുള്ളത്. 200 നോട്ടിക്കല്‍ മൈല്‍ വരെ ദൂരപരിധിയില്‍ കപ്പല്‍ മുങ്ങിയാല്‍ നെയ്‌റോബി കണ്‍വന്‍ഷന്‍ റെക്ക് റിമൂവല്‍ ഇന്‍ഷുറന്‍സ് പ്രകാരം മലിനീകരണത്തിനു സാധ്യതയുണ്ടെങ്കില്‍ കപ്പല്‍ പൊക്കിയെടുക്കാനുള്ള ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടായിരിക്കും. ഇതിനു പുറമേ കപ്പലിലെ കണ്ടെയ്‌നറുകള്‍ പൊട്ടി പരിസ്ഥിതിക്കും ടൂറിസത്തിനും മത്സ്യബന്ധനത്തിനും മറ്റും ഉണ്ടാകുന്ന നഷ്ടവും തീരശുചീകരണത്തിനുള്ള ചെലവും എച്ച്എന്‍എസ് കണ്‍വന്‍ഷന്‍ (Hazardous and Noxious Substances Convention) പ്രകാരം തെളിവു സഹിതം ക്ലെയിം ചെയ്യാന്‍ കഴിയും.കപ്പല്‍ മുങ്ങുമ്പോള്‍ എണ്ണവ്യാപനം മൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും മറ്റുമുള്ള നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാരിനു തെളിവുസഹിതം ബങ്കര്‍ കണ്‍വന്‍ഷന്‍ പ്രകാരവും ക്ലെയിം ചെയ്യാം. ഡ്രോണ്‍ സര്‍വേ വിവരങ്ങള്‍, ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളാണ് ഇതിനായി നല്‍കേണ്ടത്. ഇതിനായി ഫലപ്രദമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടത്തുന്നത്.
∙ ആ വഴി ഇനി വരുമോ കപ്പലുകള്‍
സാധാരണനിലയില്‍ എവിടെയെങ്കിലും കപ്പലുകള്‍ മുങ്ങിയാല്‍ സര്‍വേ നടത്തി അതിന്റെ പൊസിഷന്‍ രേഖപ്പെടുത്തി ഡെറാഡൂണിലെ നാഷനല്‍ ഹൈഡ്രോഗ്രാഫിക് ഓഫിസ് (എന്‍എച്ച്ഒ) നോട്ടിസസ് ടു മറൈനേഴ്‌സ് രണ്ടാഴ്ചയില്‍ ഒരിക്കല്‍ പുറപ്പെടുവിക്കും. ഇന്ന ഭാഗത്ത് കപ്പലുകള്‍ മുങ്ങിയിട്ടുണ്ടെന്ന് അതില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതനുസരിച്ച് എല്ലാ കപ്പലിന്റെയും സെക്കന്‍ഡ് ഓഫിസര്‍മാര്‍ ചാര്‍ട്ട് രേഖപ്പെടുത്തും. കപ്പലിന്റെ യാത്രപദ്ധതി തയാറാക്കുന്നതിനു മുന്‍പ് തന്നെ ഈ ഭാഗം അടയാളപ്പെടുത്തി അതുവഴി റൂട്ട് ഒഴിവാക്കുകയാണ് ചെയ്യുന്നത്. കപ്പല്‍ എടുത്തു മാറ്റിയാല്‍ ഇത് പിന്‍വലിക്കുകയും ചെയ്യും. രാജ്യാന്തരതലത്തില്‍ സമാനമായി യുകയില്‍നിന്ന് അഡ്മിറാള്‍ട്ടി നോട്ടിസ് ടു മറൈനേഴ്‌സും പുറപ്പെടുവിക്കും.
∙ രക്ഷാപ്രവർത്തനത്തിനായി തുറന്നിട്ട് കൊല്ലം തുറമുഖം
എല്ലാത്തരം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി കൊല്ലം തുറമുഖമാണ് കസ്റ്റംസ് അനുമതിയോടെ തുറന്നിട്ടിരിക്കുന്നത്. തീരങ്ങളില്‍ അടിഞ്ഞ കണ്ടെയ്‌നറുകള്‍ ഉള്‍പ്പെടെ എത്തിക്കുന്നത് കൊല്ലം തുറമുഖത്തേക്കാണ്. 6.5 മുതല്‍ 7.5 മീറ്റര്‍ വരെ ആഴമാണ് ഇവിടെയുള്ളത്. 177 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുള്ള കാര്‍ഗോ ബെര്‍ത്തും 101 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ള പാസഞ്ചര്‍ ബെര്‍ത്തും ഇവിടെയുണ്ട്. 16000 മീറ്റര്‍ സ്‌ക്വയര്‍ വിസ്തൃതിയുള്ള കോണ്‍ക്രീറ്റ് യാര്‍ഡ്, 32 ടണ്‍ ശേഷിയുള്ള ക്രെയിന്‍, 1400 മീറ്റര്‍ സ്‌ക്വയര്‍ വലുപ്പമുള്ള രണ്ടു ഗോഡൗണുകള്‍ എന്നിവ ഇവിടെ ഉണ്ട്. ഇതില്‍ ഒരെണ്ണം കസ്റ്റംസ് നോട്ടിഫൈഡ് ആണ്. ഇപ്പോള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തുപകരാനുള്ള എല്ലാവിധ സൗകര്യങ്ങളും നിലവില്‍ കൊല്ലത്തുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.