ന്യൂയോർക്ക്∙ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ ഉടൻ ഇന്ത്യയ്ക്ക് കൈമാറും. തഹാവൂർ റാണയുമായി ഇന്ത്യയിൽ നിന്നുള്ള സംഘം ഇങ്ങോട്ടേയ്ക്കു തിരിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഇന്ന് അർധരാത്രിയോ നാളെ പുലർച്ചയോ ഇന്ത്യയിലെത്തിയേക്കും. ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് റാണ സമർപ്പിച്ച ഹർജി യുഎസ് സുപ്രീംകോടതി തള്ളിയതിനു പിന്നാലെയാണ് ഇന്ത്യ നടപടികൾ വേഗത്തിലാക്കുന്നത്.
പാക്കിസ്ഥാൻ വംശജനും കനേഡിയൻ പൗരനുമായ തഹാവൂർ റാണ നിലവിൽ ലൊസാഞ്ചൽസിലെ തടങ്കൽ കേന്ദ്രത്തിലാണുള്ളത്. അസുഖബാധിതനാണെന്നും ഇന്ത്യയ്ക്ക് കൈമാറരുതെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ മാർച്ചിൽ തഹാവൂർ റാണ നൽകിയ അപേക്ഷ യുഎസ് സുപ്രീംകോടതി നിരസിച്ചിരുന്നു. തന്റെ ദേശീയ, മത, സാംസ്കാരിക വ്യക്തിത്വം എന്നിവയുടെ പേരിൽ ഇന്ത്യയിൽ പീഡിപ്പിക്കപ്പെടാനും കൊലചെയ്യപ്പെടാനും സാധ്യതയുണ്ടെന്നും അപേക്ഷയിൽ പറഞ്ഞിരുന്നു.
2008 നവംബറിൽ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകനിൽ ഒരാളായ പാക്ക്-യുഎസ് ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി റാണയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.