മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്; ഒളിവിലുള്ള പൊലീസുകാർക്കായി തിരച്ചില്‍ തുടരുന്നു, ലുക്കൗട്ട് സർക്കുലർ ഉടന്‍ ഇറക്കും

news image
Jun 14, 2025, 4:45 am GMT+0000 payyolionline.in

കോഴിക്കോട്: മലാപറമ്പ് സെക്സ് റാക്കറ്റ് കേസില്‍ ഒളിവിലുള്ള പൊലീസുകാർക്കെതിരെ ലുക്കൗട്ട് സർക്കുലർ ഇറക്കും. കോഴിക്കോട് കൺട്രോൾ റൂമിലെ ഡ്രൈവർമാരായിരുന്ന കെ ഷൈജിത്ത്, കെ സനിത് എന്നിവർക്കെതിരെയാണ് ലുക്കൗട്ട് സർക്കുലർ ഇറക്കുക. സെക്സ് റാക്കറ്റ് കേന്ദ്രത്തിന്‍റെ നടത്തിപ്പുകാരനായ ബാലുശ്ശേരി വട്ടോളി ബസാർ സ്വദേശി അമനീഷിനെതിരെയും ലുക്കൗട്ട് സർക്കുലർ വരും. മൂന്ന് പേരുടെയും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അന്വേഷണ സംഘം ഇവരുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

രണ്ട് പൊലീസുദ്യോഗസ്ഥരുടെയും ബന്ധുക്കളിൽ നിന്ന് പൊലീസ് വിവരം തേടിയിട്ടുണ്ട്. സസ്പെൻഷൻ ഉത്തരവിന് പിന്നാലെയാണ് രണ്ട് പൊലീസുദ്യോഗസ്ഥരും ഒളിവിൽ പോയത്. കേസില്‍ ഇരുവരും കുറ്റക്കാരെന്ന് മനസിലായതിന് പിന്നാലെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സെക്സ് റാക്കറ്റുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. പൊലീസുദ്യോഗസ്ഥരുടെ ഫോണിലേക്ക് നടത്തിപ്പുകാരൻ അമനീഷ് വലിയൊരു തുക കൈമാറിയതിന് തെളിവുണ്ട്. ഇവർ തമ്മിൽ കൂടുതൽ ബാങ്കിടപാടുകൾ ഉണ്ടോ എന്നും അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നു.

ലാപ്പറമ്പ് പെൺവാണിഭ കേന്ദ്രത്തിലെ റെയ്ഡിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പോലീസുകാർ ഉൾപ്പെടെ മൂന്ന് പേരെ കൂടി കേസിൽ പ്രതി ചേർത്തത്. കേസിലെ പ്രധാന പ്രതിയായ ബിന്ദുവുമായി പൊലീസുകാരായ രണ്ട് പേരും സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ രേഖകൾ അന്വേഷണസംഘത്തിന് കിട്ടിയിരുന്നു. ബിന്ദുവുമായി രണ്ട് പോലീസുകാരും ഫോണിൽ നിരന്തരം ബന്ധപ്പെട്ടതിനും തെളിവുകളുണ്ട്. രണ്ട് പേരും മലാപ്പറമ്പിലെ പെൺവാണിഭ കേന്ദ്രത്തിൽ നിരന്തരം എത്തിയിരുന്നതായും പൊലീസിന് നേരത്തെ തന്നെ വിവരം കിട്ടിയിരുന്നു. കൂടുതൽ പേർ ഇനിയും പ്രതികളാകുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. നേരത്തെ ആറ് സ്ത്രീകൾ ഉൾപ്പെടെ 9 പേരാണ് കേസിൽ അറസ്റ്റിലായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe