മലാപ്പറമ്പ് അനാശാസ്യ കേന്ദ്രം പൊലീസുകാരുടേതു തന്നെ, സിപിഒമാരുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ; ബിന്ദു നടത്തിപ്പുകാരി

news image
Jun 14, 2025, 6:37 am GMT+0000 payyolionline.in

കോഴിക്കോട് ∙ മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രം സെക്സ് റാക്കറ്റ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പൊലീസുകാരുടേത് എന്ന് കണ്ടെത്തല്‍. സംഭവത്തിൽ പ്രതിചേർത്ത പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ ഷൈജിത്ത്, കുന്നമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് എന്നിവരാണ് കേന്ദ്രത്തിന്‍റെ യഥാര്‍ഥ നടത്തിപ്പുകാര്‍. കേസിലെ പ്രതിയായ ബിന്ദു നടത്തിപ്പുകാരി മാത്രം. ബിന്ദു കേന്ദ്രത്തിന്റെ മാനേജറും കാഷ്യറും മാത്രമാണെന്നും അന്വേഷണ സംഘം പറയുന്നു. ഷൈജിത്തിനും സനിത്തിനുമായി അന്വേഷണം തുടരുകയാണ്. പ്രതികളുടെ മൊബൈൽ ഫോൺ ഇന്നലെ പ്രവർത്തിച്ചെങ്കിലും പിന്നീട് സ്വിച്ച് ഓഫായി. സൈബർ പൊലീസ് സഹകരണത്തോടെയാണ് ഇവർക്കായുളള അന്വേഷണം പുരോഗമിക്കുന്നത്.

 

ഷൈജിത്തും സനിത്തും മിക്ക ദിവസങ്ങളിലും മലാപ്പറമ്പിലെ ഫ്ലാറ്റിൽ എത്തിയിരുന്നതായും ഇരുവരുടെയും അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ വന്നിട്ടുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ദിവസം ഒരു ലക്ഷം രൂപയായിരുന്നു റാക്കറ്റിന്‍റെ വരുമാനം. ഇതില്‍ നല്ലൊരു പങ്കും പൊലീസുകാര്‍ക്കാണ് എത്തിയിരുന്നത്. പൊലീസ് പ്രതികളുടെ വീടുകളിൽ എത്തി ബന്ധുക്കളിൽ നിന്ന് വിവരം ശേഖരിച്ചു. അതേസമയം, കേസില്‍ പ്രതി ചേര്‍ത്ത് ദിവസങ്ങളായിട്ടും ഷൈജിത്തിനെയും സനിത്തിനെയും പൊലീസ് പിടികൂടാന്‍ തയാറാകുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം തേടാനുള്ള നീക്കത്തിലാണ് പ്രതികളെന്നും സൂചനയുണ്ട്.

 

അനാശാസ്യ കേന്ദ്രത്തിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് പ്രതികൾ നഗരത്തിലും പരിസരപ്രദേശങ്ങളിലും സ്ഥാപനങ്ങളോ നിക്ഷേപങ്ങളോ തുടങ്ങിയിട്ടുണ്ടോ എന്ന വിവരവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ബിന്ദു ഉള്‍പ്പടെ കേന്ദ്രത്തിലെ മൂന്നുപേരെയും ഇടപാടിനെത്തിയ 2 പേരെയും മറ്റു 4 സ്ത്രീകളെയും ഒരുമിച്ചു ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. നടത്തിപ്പിന്‍റെ രീതികളും പൊലീസുകാരുടെ ബന്ധവും യുവതികള്‍ വെളിപ്പെടുത്തി.

 

2020 ലാണ് ബിന്ദുവുമായി പൊലീസുകാരൻ അടുപ്പം സ്ഥാപിക്കുന്നത്. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന പൊലീസുകാരൻ മറ്റൊരു കേസിന്റെ പരിശോധനയ്ക്കു പോയപ്പോഴാണ് ഇവരെ പരിചയപ്പെട്ടത്. പിന്നീട് ഫോൺ നമ്പർ വാങ്ങി ബന്ധം തുടരുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. മെഡിക്കൽ കോളജിൽ നിന്ന് ഈ പൊലീസുകാരൻ പിന്നീട് വിജിലൻസിൽ എത്തി. മെഡിക്കൽ കോളജിൽ പുതിയ ഇൻസ്പെക്ടർ ചുമതലയെടുത്തതോടെ പൊലീസുകാരൻ ഇടപെട്ട് അനാശാസ്യ കേന്ദ്രം സ്റ്റേഷൻ പരിധിയിൽനിന്നു മാറ്റുകയും ചെയ്തതായും കണ്ടെത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe