അഹ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹ്മദാബാദ് വിമാന ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു. 265 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചതായി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ കനന് ദേശായിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, 290 ലധികം പേർ മരിച്ചതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ജീവനക്കാരുൾപ്പെടെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. തകർന്ന വിമാനം വന്നുപതിച്ച ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്ന അഞ്ച് വിദ്യാർഥികളും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ബിജെ മെഡിക്കല്‍ കോളജിലേയും മെഘാനിനഗര്‍ സിവില്‍ ആശുപത്രിയുടേയും റെസിഡന്‍ഷ്യല്‍ കോര്‍ട്ടേഴ്സുകളും ഹോസ്റ്റലുമാണ് ഇവിടെയുണ്ടായിരുന്നത്. പ്രദേശവാസികളും മരണപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവരുടെ കൃത്യമായ എണ്ണം പുറത്തുവന്നിട്ടില്ല.
തകര്‍ന്നുവീണ എയര്‍ഇന്ത്യാ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. വിമാനത്തിന്റെ പിന്‍ഭാഗത്തുള്ള ബ്ലാക്ക്ബോക്സാണ് കണ്ടെത്തിയതെന്നും രണ്ടാമത്തെ ബ്ലാക്ക്ബോക്സിനായുള്ള തിരച്ചില്‍ നടക്കുകയാണെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സർദാർ വല്ലഭ്ഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്ന് ലണ്ടനിലെ ഗാട്വിക് വിമാനത്താവളം ലക്ഷ്യമാക്കി വ്യാഴാഴ്ച ഉച്ചക്ക് 1.38ന് പറന്നുയർന്ന് മിനിറ്റുകൾക്കകമാണ് എയർ ഇന്ത്യ 171 ബോയിങ് 787- 8 ഡ്രീംലൈനർ വിമാനം സമീപത്തെ വിദ്യാർഥി ഹോസ്റ്റലിനുമേൽ തകർന്നുവീണത്. 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരിൽ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർചുഗീസുകാരും ഒരു കനേഡിയൻ പൗരനുമാണ് ഉൾപ്പെട്ടിരുന്നത്. 35 പേർ ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യൻ വംശജരാണ്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുമുണ്ട്. യു.കെയിൽ നഴ്സായിരുന്ന തിരുവല്ല പുല്ലാട് കുറുങ്ങുഴ രഞ്ജിത ജി. നായർ (40) ആണ് മരിച്ച മലയാളി.
വിമാനം പറന്നുയർന്നയുടൻ പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ റൂമിലേക്ക് ‘മെയ് ഡേ’ സന്ദേശം (ഗുരുതര അപകട സാഹചര്യം) അയച്ചു. പിന്നീട് എയർ ട്രാഫിക് കൺട്രോൾ റൂമിൽനിന്ന് തുടരെ വിളിച്ചെങ്കിലും വിമാനത്തിൽനിന്ന് പ്രതികരണമുണ്ടായിരുന്നില്ല. എന്താണ് സംഭവമെന്ന് മനസ്സിലാകുന്നതിനുമുമ്പ് ദുരന്തം സംഭവിച്ചു. ടേക് ഓഫിനു പിന്നാലെ കെട്ടിടങ്ങൾക്കു മുകളിലൂടെ പറന്നുപൊങ്ങിയ വിമാനം ഉയരാൻ പാടുപെടുന്ന വിധത്തിൽ താഴ്ന്നുപറന്ന് വിദ്യാർഥി ഹോസ്റ്റലിന് മുകളിൽ വീണു. പിന്നാലെ വിമാനത്തിന് തീപിടിക്കുകയായിരുന്നു.
8200 മണിക്കൂർ വിമാനം പറത്തി പരിചയമുള്ള ക്യാപ്റ്റൻ സുമീത് സഭർവാൾ ആയിരുന്നു വിമാനം പറത്തിയിരുന്നത്. ഫസ്റ്റ് ഓഫിസർ ക്ലൈവ് കുന്ദർ സഹ പൈലറ്റ്. മരിച്ചവരിൽ 11 കുട്ടികളും രണ്ട് കൈക്കുഞ്ഞുങ്ങളുമുണ്ട്. 1996 നവംബർ 12ന് സൗദിയ വിമാനവും കസാഖ്സ്താൻ വിമാനവും ഹരിയാനയിലെ ചാർഖി ദാദ്രിക്ക് സമീപം കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 349 പേർ മരിച്ച ശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ ദുരന്തമാണിത്. കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു സ്ഥലം സന്ദർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങി പ്രമുഖർ അനുശോചിച്ചു. അപകടത്തെ തുടർന്ന് എയർ ഇന്ത്യയുടെ വിവിധ വിമാന ഷെഡ്യൂളുകൾ മാറ്റി. അർധസൈനിക വിഭാഗവും ദേശീയ ദുരന്തനിവാരണ സംഘവും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അഗ്നിശമന സേനയും മെഡിക്കൽ സംഘവും 24 ആംബുലൻസുകളും രക്ഷാദൗത്യത്തിന്റെ ഭാഗമായി. അഹ്മദാബാദ് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചത് പിന്നീട് പുനരാരംഭിച്ചു.