വെള്ളിമാട്കുന്ന്: ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന മയക്കുമരുന്ന് കേസിലെ പ്രതി ഏഴു വർഷത്തിനുശേഷം പിടിയിൽ. മലപ്പുറം ചേലമ്പ്ര സ്വദേശി പുത്തൻപുരയ്ക്കൽ വീട്ടിൽ അബ്ദുൽ റഫീഖിനെയാണ് (33) ചേവായൂർ പൊലീസ് പിടികൂടിയത്. 2018ൽ മാളിക്കടവ് പാലത്തിന് സമീപത്തുനിന്നും പ്രതിയെ കഞ്ചാവ് സഹിതം ചേവായൂർ പൊലീസ് പിടികൂടുകയായിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാതെ മുങ്ങി.
വീട്ടിൽ വരാതെ വിവിധയിടങ്ങളിൽ കറങ്ങി നടന്ന പ്രതിയെ പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇടിമുഴിക്കലിൽ എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചത്. ചേവായൂർ പൊലീസ് ഇൻസ്പെക്ടർ സജീവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ നിമിൻ ദിവാകർ, രോഹിത് ,മിജോ എന്നിവർ ചേർന്ന് കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.