തിരുവനന്തപുരം: അങ്കണവാടിയില്‍ കുട്ടികളുടെ ഭക്ഷണ മെനു പരിഷ്‌കരിച്ച് ബിരിയാണി ഉൾപ്പെടുത്തിയതിന് മന്ത്രിക്ക് നന്ദി പറഞ്ഞ് കുഞ്ഞുശങ്കു. ‘വാർത്ത കണ്ട് ശങ്കൂന് ഹാപ്പിയായി, കൂട്ടുകാർക്കും ഹാപ്പിയായി.. മന്തിരി ആന്റിക്കും എല്ലാരിക്കും താങ്ക്യൂൂൂ..’ -എന്നാണ് ശങ്കു പ്രതികരിച്ചത്. ഈ വർഷമാദ്യം സോഷ്യൽ മീഡിയയിൽ വൈറലായ ദേവികുളം പഞ്ചായത്തിലെ ഒന്നാം വാർഡ് അംഗനവാടിയിലെ പ്രജുൽ എസ് സുന്ദർ എന്ന ശങ്കുവിന്റെ ആവശ്യം പരിഗണിച്ചാണ് ബിരിയാണി നൽകാൻ തീരുമാനിച്ചത്.
അംഗനവാടിയിൽ എന്തുവേണം എന്ന് അമ്മ ചോദിച്ചപ്പോഴാണ് ‘ഉപ്പുമാവ് മാറ്റീട്ട് ബിർന്നാണീം പൊരിച്ച കോയീം’ തരണം എന്ന് ശങ്കു പറഞ്ഞത്. നമുക്ക് പരാതി അറിയിക്കാം കേട്ടോ എന്ന് അമ്മ മകനെ ആശ്വസിപ്പിക്കുന്നതും വിഡിയോയിൽ ഉണ്ടായിരുന്നു.
വളരെ മനോഹരവും നിഷ്‍കളങ്കവുമായാണ് ശങ്കു തന്റെ ആവശ്യം ഉന്നയിച്ചതെന്നും പരിഗണിക്കുമെന്നും മന്ത്രി വീണാ ജോർജ് അന്ന് പറഞ്ഞിരുന്നു. ‘ആ മകന്‍ വളരെ നിഷ്‌കളങ്കമായിട്ട് പറഞ്ഞ ആവശ്യം ഉള്‍ക്കൊള്ളുകയാണ്. കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പ് വരുത്താനായി വിവിധ തരം ഭക്ഷണങ്ങള്‍ അങ്കണവാടി വഴി നല്‍കുന്നുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്ത് അങ്കണവാടി വഴി മുട്ടയും പാലും നല്‍കുന്ന പദ്ധതി നടപ്പിലാക്കി. അത് വിജയകരമായി നടക്കുന്നുണ്ട്. വനിത ശിശുവികസന വകുപ്പിന്റെ ഏകോപനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ അങ്കണവാടികളില്‍ പലതരം ഭക്ഷണങ്ങള്‍ നല്‍കുന്നുണ്ട്. ശങ്കുവിന്റെ അഭിപ്രായം പരിഗണിച്ച് ഭക്ഷണ മെനു പരിശോധിക്കും’ -ഇങ്ങനെയായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
ഇതിന് പിന്നാലെയാണ് അങ്കണവാടിയില്‍ കുട്ടികളുടെ ഭക്ഷണ മെനു പരിഷ്‌കരിച്ചതായി മന്ത്രി അറിയിച്ചത്. പുതിയ മെനുവില്‍ ബിരിയാണിയും പുലാവും ഉള്‍പ്പെടുത്തി. രണ്ടുദിവസം കൊടുത്തിരുന്ന പാല്‍ മൂന്ന് ദിവസമാക്കി ഉയര്‍ത്തി. പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരമാണ് മെനു പരിഷ്‍കരിച്ചത്.