മനുഷ്യരില്‍ അന്ധതയ്ക്ക കാരണമകുന്ന പ്രത്യേകതരം ഈച്ചയുടെ സാന്നിധ്യം ഡാര്‍ജിലിങ്ങില്‍ കണ്ടെത്തി ശാസ്ത്ര ലോകം. പശ്ചിമ ബംഗാളിലെ ഡാർജിലിംഗ്, കലിംപോങ് ജില്ലകളിലാണ് “ബ്ലാക്ക്” ഈച്ചകളെ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയത്.
“പിപ്സ” , “പൊട്ടു” എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ ഈച്ചകള്‍ മനുഷ്യരിൽ അന്ധത ഉണ്ടാക്കുന്ന ഓങ്കോസെർക്ക വോൾവുലസ് എന്നറിയപ്പെടുന്ന വിരകളുടെ വാഹകരാണ്. അതുകൊണ്ട് തന്നെ ഇവ മനുഷ്യ രക്തം കുടിച്ചാല്‍ ഉടൻ തന്നെ ആ വ്യക്തികളുടെ കാഴ്ച നഷ്ടപ്പെടും എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡിപ്റ്റെറ ഡിവിഷനിലെ ഓഫീസർ-ഇൻ-ചാർജും ശാസ്ത്രജ്ഞനുമായ ഡോ. അതാനു നാസ്കർ, ഡാർജിലിംഗ്, കലിംപോംഗ് ജില്ലകളിലെ എട്ട് പ്രദേശങ്ങളിൽ ഒരു ഗവേഷണം നടത്തിയിരുന്നു. ഇവിടെ വെച്ച് ഗവേഷകർ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് ഡിഎൻഎ ബാർകോഡ് ചെയ്താണ് ഈച്ചയെ തിരിച്ചറിഞ്ഞത്. ഈച്ചകൾ മൂലമുണ്ടാകുന്ന ഒരു രോഗവും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, ഈ പ്രദേശങ്ങളിലെ ആളുകൾക്ക് അന്ധത വരാനുള്ള സാധ്യത ഇപ്പോഴും കൂടുതലാണെന്നാണ് ഡോ. ധൃതി ബാനർജി ചില ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.
നദികളിൽ പ്രജനനം നടത്തുന്ന രോഗബാധിതരായ കറുത്ത ഈച്ചകളുടെ ആവർത്തിച്ചുള്ള കടിയേല്‍ക്കുന്നതാണ് മനുഷ്യരില്‍ അന്ധതയ്ക്ക് കാരണമാകുന്നതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാകുന്നത്. “സിമുലിഡേ” കുടുംബത്തിൽപ്പെട്ട ഈ കറുത്ത ഈച്ചകൾ വളരെ ചെറുതാണ്. നഗ്നനേത്രങ്ങൾക്കൊണ്ട് ഇവയെ കാണാൻ കഴിയണമെന്നില്ല.