മദ്യം കഴിച്ചതിന് പിന്നാലെ 19 പേർ മരിച്ചു, നിരവധിപേർ ആശുപത്രിയിൽ, ദുരന്തത്തിൽ ഞെട്ടി ഹരിയാന

news image
Nov 11, 2023, 8:49 am GMT+0000 payyolionline.in

ദില്ലി: ഹരിയാനയിൽ മദ്യം കഴിച്ചതിന് പിന്നാലെ 19പേർ മരിച്ചു.  യമുനാനഗറിലെ മണ്ഡേബാരി, പഞ്ചേതോ കാ മജ്‌ര, ഫൂസ്‌ഗഡ്, സരൺ ഗ്രാമങ്ങളിലും അംബാല ജില്ലയിലുമാണ് മദ്യം കഴിച്ചതിന് പിന്നാലെ ആളുകള്‍ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്  കോൺഗ്രസ് നേതാവിന്റെയും ജനനായക് ജനതാ പാർട്ടി (ജെജെപി) നേതാവിന്റെയും മക്കളുൾപ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യദുരന്തത്തെ തുടർന്ന് മനോഹർലാൽ ഖട്ടർ സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. മുമ്പ് നടന്ന സമാന സംഭവങ്ങളിൽ നിന്ന് പാഠം പഠിക്കുന്നതിൽ ഹരിയാന സർക്കാർ പരാജയപ്പെട്ടെന്ന് പാർട്ടികൾ ആരോപിച്ചു.

ഇന്നലെ രാത്രി മദ്യം കഴിച്ചവരാണ് മരിച്ചത്. കൂടുതൽ പേരെ അറസ്റ്റ് ചെയ്യാൻ റെയ്ഡ് നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. ഉപേക്ഷിക്കപ്പെട്ട ഫാക്ടറിയിൽ നിർമ്മിച്ച 200 കുപ്പി വ്യാജ മദ്യം അംബാല പൊലീസ് പിടിച്ചെടുത്തു. 14 ഒഴിഞ്ഞ ഡ്രമ്മുകളും അനധികൃത മദ്യം നിർമ്മിക്കാൻ ഉപയോഗിച്ച വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. കേസ് അന്വേഷിക്കാൻ യമുനാനഗർ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചു. കൂലിപ്പണിക്കാരായ ആളുകളാണ് മരിച്ചതെന്നും മരണകാരണം അറിയാൻ ആന്തരിക അവയവങ്ങളുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും യമുനാനഗർ എസ്പി ഗംഗാ റാം പുനിയ പറഞ്ഞു. ‌

 

ഉത്തർപ്രദേശ് മുസഫർനഗർ സ്വദേശികളായ ദീപക്, ശിവം എന്നീ രണ്ട് തൊഴിലാളികളും മരിച്ചവരുടെ എണ്ണത്തിൽ ഉൾപ്പെടുന്നു. ഇവർ അനധികൃത മദ്യനിർമാണകേന്ദ്രത്തിലെ ജീവനക്കാരായിരുന്നെന്ന് എസ്എച്ച്ഒ ഇൻസ്പെക്ടർ സുരേന്ദർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe