മണിപ്പൂരിൽ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. 10 മാവോയിസ്റ്റുകളെ വധിച്ചു. ചന്ദേൽ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഓപ്പറേഷൻ ഇപ്പോഴും പുരോഗമിക്കുകയാണെന്നാണ് വിവരം. കൊല്ലപ്പെട്ടവരിൽ നിന്നും വൻ തോതിൽ ആയുധ ശേഖരവും കണ്ടെടുത്തിട്ടുണ്ട്.
ഇന്തോ-മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള ചന്ദേൽ ജില്ലയിലെ ഖെങ്ജോയ് തഹ്സിലിലെ ന്യൂ സാംതാൽ ഗ്രാമത്തിന് സമീപം സായുധ കേഡറുകളുടെ നീക്കത്തെക്കുറിച്ച് പ്രത്യേക രഹസ്യാന്വേഷണം നടത്തിയതിനെത്തുടർന്ന്, സ്പിയർ കോർപ്സിന് കീഴിലുള്ള അസം റൈഫിൾസ് യൂണിറ്റ് മെയ് 14നാണ് ഓപ്പറേഷൻ ആരംഭിച്ചത്.
മണിപ്പൂരിലുടനീളം മാവോയിസ്റ്റ് സംഘടനകൾക്കെതിരെ സംസ്ഥാനവ്യാപകമായി ശക്തമായ നടപടി സ്വീകരിച്ചുകൊണ്ടിരിക്കെയാണ് ഈ ഓപ്പറേഷൻ നടക്കുന്നത്. കഴിഞ്ഞ ആഴ്ച, മെയ് 10ന് മണിപ്പൂരിൽ സുരക്ഷാ സേനയും പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിൽ കുറഞ്ഞത് 13 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചിരുന്നു
അറസ്റ്റിലായവർ നിരോധിത വിമത ഗ്രൂപ്പുകളിലെ “സജീവ” അംഗങ്ങളാണെന്നും കൊള്ളയടിക്കൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പ്രതികരിച്ചു.