വയനാട് മേപ്പാടിയിലെ റിസോർട്ടിൽ ടെൻ്റ് തകർന്ന് യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ഉമ്മ ജസീല. സുരക്ഷിതമല്ലാത്ത ഹട്ടിൽ താമസിപ്പിക്കാൻ അനുമതി ഉണ്ടായിരുന്നോ എന്നും തൻ്റെ മകൾക്ക് മാത്രമാണ് അപകടം സംഭവിച്ചത് എന്നും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് ആർക്കും പരിക്കില്ലാത്തതിൽ സംശയം ഉണ്ടെന്നും ഇവർ പ്രതികരിച്ചു. കേസുമായി മുന്നോട്ടു പോകുമെന്നും കുടുംബം പറഞ്ഞു.
അതേസമയം യുവതി അപകടത്തിൽ മരിച്ച സംഭവത്തില്‍ റിസോർട്ട് മാനേജരും സൂപ്പർവൈസറും അറസ്റ്റിൽ ആയിരുന്നു. മാനേജർ കെ.പി.സ്വച്ഛന്ദ്, സൂപ്പർവൈസർ അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുംമേല്‍ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.ഇരുവരെയും ഈ മാസം 28 വരെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് റിസോർട്ടിലെ ടെൻ്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചത്. 900 വെഞ്ചേഴ്സ് എന്ന റിസോർട്ടിൽ നിർമ്മിച്ചിരുന്ന ടെന്റ് ആണ് തകർന്ന് വീണത്. മരത്തടികൾ കൊണ്ട് നിർമ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നുവീണത്. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് അപകടത്തില്‍ മരിച്ചത്.