കോഴിക്കോട്: ട്രെയിൻ മാർഗം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന സ്ത്രീയെ കോഴിക്കോട് പൊലീസ് പിടികൂടി. നാല് കിലോയിലേറെ കഞ്ചാവുമായി വെസ്റ്റ് ഹില്‍ സ്വദേശി ഖമറുന്നീസയാണ് പിടിയിലായത്. ഇവർ മംഗലാപുരത്തു നിന്നും ട്രെയിൻ മാർഗം കഞ്ചാവ് കോഴിക്കോട് എത്തിക്കുകയായിരുന്നു. പ്രതി മുൻപും കഞ്ചാവും ബ്രൗൺ ഷുഗറും കടത്തിയതിന് നിരവധി കേസുകളിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ബ്രൗൺ ഷുഗറുമായി പിടികൂടിയ കേസിൽ അഞ്ചു വർഷം തടവ് ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു.അതേസമയം മറ്റൊരു സംഭവത്തിൽ കൊല്ലം പുനലൂരിൽ നാല് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. പുനലൂർ വാളക്കോട് സ്വദേശി സായുഷ് ദേവ്, മണിയാർ സ്വദേശി സുമേഷ് എന്നിവരാണ് പിടിയിലായത്. ഡാൻസാഫ് ടീമും പുനലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.
ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന പ്രതികളെ പൊലീസ് തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. പ്രതികളുടെ പാന്റിന്റെ പോക്കറ്റിൽ നിന്നാണ് നാല് ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. യുവാക്കൾ കുറച്ചു നാളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവരുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.