ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് ഖത്തർ. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി. കുറ്റവാളികളെ നീതിക്ക് മുന്നിൽ കൊണ്ടുവരുന്നതിനുള്ള എല്ലാ നടപടികളിലും പിന്തുണ നൽകി.പ്രധാനമന്ത്രി ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിക്ക് നന്ദി അറിയിച്ചു.അതേസമയം ഇന്ത്യ പാക് സംഘർഷ സാഹചര്യം തുടർന്നതിനിടെ പാകിസ്താനെതിരെ ചോദ്യങ്ങളുമായി ഐക്യരാഷ്ട്രസഭ രംഗത്തെത്തി. ആക്രമണത്തിൽ ലക്ഷ്കർ ഇ തൊയ്ബക്ക് ബന്ധമുണ്ടോ എന്ന് യു .എൻ ചോദിച്ചു. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി യോഗത്തിലാണ് പാകിസ്താനെതിരെ ചോദ്യങ്ങൾ ഉയർന്നത്. ആക്രമണത്തിൽ ലക്ഷ്കർ ഇ തെയ്ബക്ക് ബന്ധമുണ്ടോയെന്ന് ചോദിച്ച ഐക്യരാഷ്ട്രസഭ, പാകിസ്താൻ മിസൈൽ പരീക്ഷണം നടത്തിയതിൽ ആശങ്ക പ്രകടിപ്പിച്ചു. ഭീകരർ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടതെന്നാണ് യു എൻ നിരീഷണം.
പാകിസ്താന്റെ അഭ്യർത്ഥന പ്രകാരമായിരുന്നു ഇന്ത്യ – പാക് സംഘർഷ സാഹചര്യം ഐക്യരാഷ്ട്രസഭ രക്ഷാസമിതി ചർച്ച ചെയ്തത്. സൈനിക നടപടി പരിഹാരമല്ലെന്നും ഇരു രാജ്യങ്ങളും സമ്യപനം പാലിക്കണമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.
സാധാരണക്കാരെ ലക്ഷ്യംവെക്കുന്ന ആക്രമണങ്ങളെ അംഗീകരിക്കാൻ കഴിയില്ല ഇന്ത്യയും പാകിസ്താനുമായുള്ള ബന്ധം വഷളായി പോകുന്നതിൽ വേദനയുണ്ടെന്നും അന്റോണിയോ ഗുട്ടറസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് അമേരിക്ക ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. ഇന്ത്യ ഭീകരതയ്ക്കെതിരെ നിലകൊള്ളണം എന്നും ആ ശ്രമങ്ങളെ പിന്തുണയ്ക്കാൻ യുഎസ് സാധ്യമായതെല്ലാം ചെയ്യുമെന്നും യുഎസ് പ്രതിനിധിസഭാ സ്പീക്കർ മൈക്ക് ജോൺസൺ വ്യക്തമാക്കി.