ബേപ്പൂർ: ബൈക്കിൽ മൂന്നു പേർ യാത്ര ചെയ്തതിന് പൊലീസ് സ്റ്റേഷനിൽ യുവാവിനെ ക്രൂരമായി മർദിച്ചതായി പരാതി. ബേപ്പൂർ സ്വദേശി പയ്യേരി പിലാത്തോട്ടത്തിൽ ഷിബുവിന്റെ മകൻ അനന്തുവിനെയാണ് (20) ബേപ്പൂർ സ്റ്റേഷനിലെ പ്രബേഷൻ എസ്.ഐ പി.ഡി. ധനീഷ് മർദിച്ചത്.
തിങ്കളാഴ്ചയാണ് സംഭവം. അനന്തുവും മറ്റ് രണ്ടുപേരും ബേപ്പൂർ ഫിഷിങ് ഹാർബർ റോഡ് ജങ്ഷന് സമീപത്തെ ഗുരുക്കൾകാവ് ഇടറോഡിലൂടെ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ പൊലീസ് കൈ കാണിക്കുകയായിരുന്നു. പൊലീസിനെ കണ്ട് പ്രായപൂർത്തിയാകാത്ത ഒരാൾ ബൈക്കിൽ നിന്നിറങ്ങി ഓടിരക്ഷപ്പെട്ടു. ഒരാളെ പൊലീസ് ജീപ്പിൽ കയറ്റുകയും ഓടിപ്പോയ ആളെയും ബൈക്കുമായി ബേപ്പൂർ സ്റ്റേഷനിൽ എത്താൻ പൊലീസ് ആവശ്യപ്പെട്ടെന്നുമാണ് അനന്തു പറയുന്നത്.
ബൈക്കുമായി സ്റ്റേഷനിൽ എത്തിയപ്പോൾ എസ്.ഐ സ്റ്റേഷനുള്ളിലെ മുറിയിലേക്ക് കൊണ്ടുപോയി ഇടത്തെ കൈക്കും തലയിലും മൂക്കിനും പട്ടിക കൊണ്ട് അടിച്ചു പരിക്കേൽപിച്ചെന്നാണ് അനന്തുവിന്റെ പരാതി. പിന്നീട് വെള്ളപേപ്പറിൽ ഒപ്പിടാൻ പറഞ്ഞ് മുഖത്ത് കുത്തുകയും ചെയ്തു. സ്റ്റേഷനിൽ ഉണ്ടായിരുന്ന നാലു പൊലീസുകാരും കൂടിച്ചേർന്ന് ഇടിച്ചതായും പിന്നീട് ചൊവ്വാഴ്ച രാവിലെ സ്റ്റേഷനിൽ വരണം എന്നുപറഞ്ഞ് ഇറക്കിവിട്ടെന്നും യുവാവ് പറയുന്നു.
മൂക്കിൽനിന്ന് രക്തം വാർന്ന നിലയിലാണ് പുറത്തിറങ്ങിയത്. മർദനത്തിൽ സാരമായി പരിക്കേറ്റ അനന്തു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. മകനെ മർദിച്ച കാരണമന്വേഷിച്ച് മാതാപിതാക്കൾ രാത്രി സ്റ്റേഷനിൽ എത്തിയപ്പോൾ ഒന്നും അറിയില്ലെന്നാണ് പൊലീസുകാർ പറഞ്ഞത്. തുടർന്ന് സ്റ്റേഷൻ ഇൻസ്പെക്ടറും മാറാട് പൊലീസ് ഇൻസ്പെക്ടറും സ്ഥലത്തെത്തി. വിദ്യാർഥിക്ക് പരിക്കേറ്റ വിഡിയോ മാതാപിതാക്കൾ കാണിച്ചുകൊടുത്തപ്പോൾ ഫറോക്ക് അസി. പൊലീസ് കമീഷണർക്കും സിറ്റി പൊലീസ് കമീഷണർക്കും അയച്ചുകൊടുക്കുകയും നടപടി ഉണ്ടാകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
അനന്തുവിനെ മർദിച്ച് പരിക്കേൽപിച്ച പ്രബേഷൻ എസ്.ഐ ധനേഷിനെതിരെ വകുപ്പ്തല നടപടി സ്വീകരിച്ചു. സ്പെഷൽ ബ്രാഞ്ച് പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളെ ജില്ല സായുധ സേന ക്യാമ്പിലേക്ക് തീവ്ര പരിശീലനത്തിന് അയച്ചതായും ഉന്നത ഉദ്യോഗസ്ഥരുടെ അന്വേഷണത്തിനുശേഷം ശക്തമായ നടപടി ഉണ്ടാവുമെന്നും ഇൻസ്പെക്ടർ ഓഫ് പൊലീസ് ബേപ്പൂർ അറിയിച്ചു.
അതേസമയം, കഞ്ചാവ് ബീഡി കൈവശം വെച്ചതിന് അനന്തുവിനെതിരെ കേസെടുത്തതായി ബേപ്പൂര് പൊലീസ് അറിയിച്ചു. അനന്തു നടക്കാവിലെ സ്വകാര്യ എൻജിനീയറിങ് വിദ്യാഭ്യാസ സ്ഥാപനത്തിൽ രണ്ടാം വർഷ എ.സി ടെക്നീഷ്യൻ വിദ്യാർഥിയാണ്. പരിക്ക് കാരണം ചൊവ്വാഴ്ച നടന്ന രണ്ടാം വർഷ പരീക്ഷ എഴുതാൻ ഇയാൾക്ക് സാധിച്ചില്ല.