കോഴിക്കോട്: ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യുവാവ് മരിച്ചനിലയിൽ. ആരോപണം നേരിട്ട കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകി (40) നെയാണ് പുലർച്ചെയോടെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.ബസിൽവെച്ച് ശരീരത്തിൽ സ്പർശിച്ചുവെന്നായിരുന്നു സാമൂഹിക മാധ്യമത്തിലൂടെ യുവതിയുടെ ആരോപണം. ഇവർ പുറത്തുവിട്ട വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദീപകിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിട്ടുണ്ട്.
പയ്യന്നൂരിൽ വെച്ചായിരുന്നു സംഭവം. തിരക്കേറിയ ബസിൽവെച്ച് ബോധപൂർവം ലൈംഗികോദ്ദേശത്തോടെ തന്നെ ദേഹത്ത് സ്പർശിച്ചുവെന്നാരോപിച്ചാണ് യുവതി വീഡിയോ ദൃശ്യം പങ്കുവെച്ചത്. 20 ലക്ഷത്തിലേറെ പേർ വീഡിയോ കാണുകയും നിരവധി പേർ വീഡിയോ പങ്കുവെക്കുകയും ചെയ്തിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ദീപക് തകർന്ന നിലയിലായിരുന്നുവെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. വീഡിയോയിലൂടെ വ്യക്തിഹത്യ നടത്തിയെന്നും കണ്ടന്റ് ക്രിയേഷൻ എന്ന നിലയിലാണ് പെൺകുട്ടി വീഡിയോ ചിത്രീകരിച്ചതെന്നും ദീപകിന്റെ കുടുംബം ആരോപിക്കുന്നു.
