ബജറ്റിൽ ഇടംനേടി എഐ; മികവിന്റെ 5 കേന്ദ്രങ്ങൾ

news image
Feb 1, 2025, 8:17 am GMT+0000 payyolionline.in

ന്യൂഡൽഹി ∙ നിർമിത ബുദ്ധിയുമായി (എഐ) ബന്ധപ്പെട്ട വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും 500 കോടി രൂപ വകയിരുത്തി കേന്ദ്ര ബജറ്റ്. 100 കോടി ചെലവിൽ എഐയ്ക്കായി 5 മികവിന്റെ കേന്ദ്രങ്ങളും (സെന്റർ ഓഫ് എക്സ്‌ലൻസ്) സ്ഥാപിക്കുമെന്നു ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. എഐ മേഖലയിൽ ആഗോള പങ്കാളിത്തവും ഉറപ്പാക്കും.

 

ചാറ്റ് ജിപിടിക്കും ഡീപ്സീക്കിനും ബദലായി ഇന്ത്യയും 10 മാസത്തിനകം സമാനമായ എഐ മോഡൽ (എൽഎൽഎം–ലാർജ് ലാംഗ്വേജ് മോഡൽ) വികസിപ്പിക്കുമെന്നു കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. 10,370 കോടി രൂപയുടെ ഇന്ത്യ എഐ മിഷന്റെ ഭാഗമായിട്ടാണിത്. ഈ ദൗത്യത്തിന് ഊർജം നൽകുന്നതാണു ബജറ്റ് തീരുമാനം. പാഠ്യപദ്ധതിയിൽ എഐയെ എങ്ങനെ ഉൾപ്പെടുത്ത‌ാമെന്നതും ആലോചനയിലുണ്ട്.

 

എഐ പ്രോസസിങ്ങിന് ആവശ്യമായ ഉയർന്ന ശേഷിയുള്ള ചിപ്പുകൾ (ജിപിയു) വിതരണം ചെയ്യുന്നതിനായി 10 കമ്പനികളെ കേന്ദ്രം തിരഞ്ഞെടുത്തിരുന്നു. 18,693 ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റുകളാണ് (ജിപിയു) ഇവർ ലഭ്യമാക്കുക. ജിയോ പ്ലാറ്റ്ഫോംസ്, ടാറ്റ കമ്യൂണിക്കേഷൻസ്, ഇ2ഇ നെറ്റ്‍വർക്സ് തുടങ്ങിയവയാണു കമ്പനികൾ. ഹിറ്റാച്ചി ഗ്രൂപ്പിന്റെ പിന്തുണയുള്ള യോട്ട എന്ന കമ്പനിയായിരിക്കും പകുതിയിലേറെ ചിപ്പുകൾ ലഭ്യമാക്കുക. ഇന്ത്യൻ ഭാഷകൾ, സംസ്കാരം തുടങ്ങിയവ ഉൾക്കൊള്ളുന്നതായിരിക്കും പുതിയ എഐ മോഡലുകൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe