പാലക്കാട്: കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസുകളിൽ ഫോണെടുക്കാൻ ആളില്ലാത്ത പരാതികൾക്ക് പരിഹാരവുമായി അധികൃതർ. സംസ്ഥാനത്തെ 776 സെക്ഷൻ ഓഫിസുകളിൽ മുഴുവൻ സമയ ടെലഫോൺ ഓപറേറ്റർ, ആശയവിനിമയ ദാതാക്കൾ എന്നിവക്ക് സ്വകാര്യ ഏജൻസികളെ ക്ഷണിച്ച് താൽപര്യപത്രം പുറപ്പെടുവിച്ചു. കെ.എസ്.ഇ.ബിയെ ഉപഭോക്തൃ സൗഹൃദമാക്കുന്നതിന് പുറമെ ലാഭമുണ്ടാക്കാനും ഇതിലൂടെ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.
ഒരു സെക്ഷൻ ഓഫിസിൽ രണ്ടുപേരെ വീതം നിയമിച്ചാൽ 1500 ലേറെ പേരുടെ താൽക്കാലിക ഒഴിവുകളാണ് സൃഷ്ടിക്കപ്പെടുക. താൽപര്യമുള്ള ഏജൻസികൾക്ക് ഈ മാസം 18നകം താൽപര്യപത്രം സമർപ്പിക്കാം. നിലവിൽ ഓവർസിയർമാരാണ് സെക്ഷൻ ഓഫിസുകളിൽ ഫോൺ കൈകാര്യം ചെയ്യുന്നത്. ജോലിഭാരം കുറയുന്നതോടെ ഓവർസിയർമാരുടെ സേവനം കൂടുതലായി ഉപയോഗപ്പെടുത്താമെന്നാണ് ബോർഡ് വിലയിരുത്തൽ.
കേന്ദ്രീകൃത കോൾ സെന്ററായി തിരുവനന്തപുരം വൈദ്യുതി ഭവൻ പ്രവർത്തിക്കും. കസ്റ്റമർ കെയർ ഏജൻറ്, ടെക്നിക്കൽ അസിസ്റ്റന്റ് തുടങ്ങിയ താൽക്കാലിക തസ്തികകളാകും സെക്ഷൻ ഓഫിസുകളിൽ സൃഷ്ടിക്കപ്പെടുക. വൈദ്യുതി മോഷണവും മീറ്റർ കേടാകുന്നതും ഉൾപ്പെടെ വിഷയങ്ങളിൽ ഇടപെടുന്നതിലൂടെ ബില്ലിങ്ങിൽ കോടികളുടെ ലാഭമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ, സെക്ഷൻ ഓഫിസിന്റെ ഭൂമിശാസ്ത്രമറിയാത്തവരെ നിയമിക്കുന്നതിലൂടെ ഗുണമുണ്ടാകില്ലെന്ന വിമർശനവുമുയരുന്നുണ്ട്. നാടിന്റെ ഭൂമിശാസ്ത്രമറിയുന്ന, ഫീഡറുകളുടെയും ട്രാൻഫോർമറുകളുടെയും മറ്റ് വൈദ്യുത ഉപകരണങ്ങളുടെയും സാങ്കേതികത അറിഞ്ഞ് മറുപടി നൽകാനറിയുന്നവരാണ് വേണ്ടതെന്നാണ് ഉയരുന്ന ആവശ്യം.