കോഴിക്കോട്: തൃശൂർ കേന്ദ്രീകരിച്ച കോടികളുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് മൂന്നു പേർക്കെതിരെ കേസ്. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കോഓപറേറ്റിവ് സൊസൈറ്റി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടക്കാവ് പൊലീസ് കേസെടുത്തത്.
തൃശൂര്‍ കേന്ദ്രീകരിച്ചുള്ള ഫാംഫെഡ് ചെയര്‍മാനും എം.ഡിയും ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെയാണ് കേസ്. രാമനാട്ടുകര സ്വദേശിയായ യുവതിയാണ് കിഴക്കേ നടക്കാവിലെ സൗത്തേണ്‍ ഗ്രീന്‍ ഫാര്‍മിങ് ആന്‍ഡ് മാര്‍ക്കറ്റിങ് മള്‍ട്ടി സ്റ്റേറ്റ് കോഓപറേറ്റിവ് സൊസൈറ്റിക്കെതിരേ പരാതി നല്‍കിയത്.
2,84,000 രൂപ തട്ടിയെടുത്തെന്നാണ് പരാതി. കാലാവധി പൂര്‍ത്തിയായിട്ടും വാഗ്ദാനം ചെയ്ത പലിശയോ അടച്ച തുകയോ തിരിച്ചുനല്‍കാത്തതിനെ തുടർന്ന് യുവതി എം.ഡി. അഖില്‍ ഫ്രാന്‍സിസ്, ചെയര്മാന് രാജേഷ് പിള്ള, അരുണ്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. എസ്.ഐ എന്‍. ലീലയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
40 കോടി രൂപയുടെ തട്ടിപ്പാണ് കോഴിക്കോട്ട് നടന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. തുക തിരിച്ചു നല്‍കുമെന്ന വാഗ്ദാനം നിറവേറ്റാത്തതിനെ തുടര്‍ന്നാണ് പരാതിഉയർന്നത്. ഇവർക്കുപുറമെ കൂടുതല്‍ പേര് പരാതിയുമായി രംഗത്ത് വരുമെന്നാണ് സൂചന.
സംസ്ഥാനത്ത് ഉടനീളം 450 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയതെന്നാണ് വിവരം. 250 കോടി തട്ടിയെന്നാണു പൊലിസിനു ലഭിച്ച പ്രാഥമിക വിവരം. 14 ജില്ലകളിലെ 16 ശാഖകളിലായി 7000ത്തി ലേറെ അംഗങ്ങള്‍ വന്‍തുക നിക്ഷേപിച്ചിട്ടുണ്ട് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
12.5 മുതൽ 16 ശതമാനം പലിശ വാഗ്ദാനത്തില്‍ അഞ്ച് കോടി രൂപ വരെ നിക്ഷേപിച്ചവരുണ്ട്. ഉയർന്ന ഉദ്യോഗസ്ഥരടക്കം നിക്ഷേപ തട്ടിപ്പിൽ വീണു എന്ന് പൊലീസ് പറഞ്ഞു.