തിരുവനന്തപുരം : ഫോർട്ട് സ്കൂളിൽ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി പങ്കെടുത്ത സംഭവവുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപകന് സസ്പെൻഷൻ. അധ്യാപകൻ ടി എസ് പ്രദീപിനെയാണ് സസ്പെൻഡ് ചെയ്തത്. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. പോക്സോ കേസിലെ പ്രതിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുകേഷ് എം നായരാണ് പ്രവേശനോത്സവത്തിൽ അതിഥിയായി പങ്കെടുത്തത്. സംഭവത്തിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിശദീകരണം തേടിയിരുന്നു.
സംഭവത്തിൽ വിശദീകരണവുമായി സ്കൂൾ പ്രിൻസിപ്പാൾ പ്രദീപ് രംഗത്തെത്തിയിരുന്നു. സ്കൂളിൽ നിന്നും ആകെ ക്ഷണിച്ചത് വാർഡ് കൗൺസിലറെ മാത്രമാണെന്ന് പ്രദീപ് പറഞ്ഞത്. ജൂനിയർ ചേമ്പേഴ്സ് ഓഫ് ഇന്ത്യ ട്രിവാൻഡ്രം റോയൽ സിറ്റിയാണ് വർഷങ്ങളായി സ്കൂളിൽ കുട്ടികൾക്ക് പഠന ഉപകരണങ്ങൾ നൽകുന്നത്. അവർ വിളിച്ചിട്ട് വന്നതാകുമെന്നും അവരോട് ഇത് സംബന്ധിച്ച് തിരക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ വ്യക്തിയുമായി സ്കൂളിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പോക്സോ കേസ് പ്രതിയെ ക്ഷണിച്ചതിൽ സ്കൂളിന് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ചടങ്ങ് അവസാനിക്കാറായപ്പോഴാണ് ഈ വ്യക്തി എത്തിയതെന്നും പറഞ്ഞു.
അടിയന്തരമായി സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നൽകി. ഏപ്രിൽ 24 നാണ് കോവളത്ത് പതിനഞ്ച് വയസുകാരിയെ അർദ്ധനഗ്ന വേഷം ധരിപ്പിച്ച് റീൽസ് ചിത്രീകരിച്ചു എന്ന പരാതിയിൽ മുകേഷ് എം നായർക്കെതിരെ പോക്സോ ചുമത്തി കേസെടുത്തത്. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ കോവളം പൊലീസാണ് കേസെടുത്തത്.